പൂണെയിൽ രണ്ടുമാസത്തിനിടെ നടന്നത് യുവതികളായ രണ്ട് സോഫ്റ്റ്‍വെയർ എൻജിനീയമാരുടെ കൊലപാതകങ്ങൾ. കഴിഞ്ഞ ഡിസംബറിൽ ജോലികഴിഞ്ഞ് ഓഫീസിൽനിന്നും പുറത്തേക്കിറങ്ങിയ ബംഗാൾ സ്വദേശിനിയെ കുത്തിക്കൊന്നതാണ് ഇതിനുമുൻപുള്ള സംഭവം. തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ സംബന്ധിച്ച് വീണ്ടുംചോദ്യങ്ങളുയരുകയാണ് കൊലപാതകങ്ങൾ ആവർത്തിക്കുമ്പോൾ.
കഴിഞ്ഞ ക്രിസ്മസ് തലേന്നായിരുന്നു പൂണെയിൽ ബംഗാൾ സ്വദേശിനിയായ അന്തരാദാസ് എന്ന സോഫ്റ്റ്‍വെയർ എൻജിനീയർ ദാരുണമായി കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞ് ഓഫീസിൽനിന്നും പുറത്തേക്കിറങ്ങിയ യുവതിയെ പിന്നാലെയെത്തിയ യുവാവ് കുത്തിക്കൊല്ലുകയായിരുന്നു. സംഭവംനടന്നത് ഓഫീസിന് തൊട്ടടുത്തുതന്നെ. പെൺകുട്ടിയുടെ ബഹളംകേട്ട് സുരക്ഷാജീനക്കാരടക്കം ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപെട്ടു. കഴുത്തിൽ മാരകമായി പരുക്കേറ്റ അന്തരാദാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടർന്നുനടന്ന അന്വേഷണത്തിൽ യുവതിയുമായി അടുപ്പമുള്ള സന്തോഷ്കുമാർ എന്ന ഐടി എൻജിനീയറെ പൊലീസ് പിടികൂടി. വിവാഹത്തിന് സമ്മതിക്കാത്തതായിരുന്നു കൊലപാതകകാരണം.
എന്നാൽ, രസീലയുടെ കൊലപാതകം അങ്ങനെയല്ല. ജോലിസ്ഥലത്ത്, പ്രത്യേകിച്ച് സ്വന്തം ഇരിപ്പിടത്തിലേക്ക് കൊലയാളി വന്നടുക്കുകയായിരുന്നു. ജോലി പൂർത്തികരിക്കാനായി അവധിദിവസം ഓഫീസിലെത്തിയ രസീലയ്ക്കൊപ്പം ആരുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഈ സമയമാണ് ഏറ്റവുംതാഴത്തെനിലയിൽനിന്നും സുരക്ഷജീവനക്കാരൻ, ഒൻപതാംനിലയിലുള്ള രസീലയ്ക്ക് സമീപമെത്തുന്നത്. ശേഷമായിരുന്നു കൊലപാതകം. ജോലിയുമായി ബന്ധപ്പെട്ട് ഓൺലൈനില്‍ സഹപ്രവർത്തകരുമായി സംവദിക്കുകയായിരുന്ന രസീലയുടെ ശബ്ദംനിലച്ചു. പിന്നീട് മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ മറുപടിയും ഇല്ലാതായതോടെ ഓഫീസ് മാനേജർ അറിയിച്ചതനുസരിച്ച് ജീവനക്കാർ അന്വേഷിച്ചെത്തി. അപ്പോഴേക്കും കൊലനടത്തി കൊലയാളി സ്ഥലംകാലിയിക്കിയിരുന്നു.
മണിക്കൂറുകളൾക്കകം പ്രതി ബാബന്‍ സൈക്കിയയെ പിടികൂടി. ശേഷം , കാര്യങ്ങളന്വേഷിച്ച പൊലീസിനോട് കുറ്റംസമ്മതിച്ച പ്രതിപറഞ്ഞത് മുൻവൈരാഗ്യത്തിൻറെ കഥ. നേരത്തെ ശല്യംചെയ്യാൻ ശ്രമിച്ച സുരക്ഷാജീവനക്കാരനായ ബാബന്‍ സൈക്കിയയ്ക്കെതിരെ ഓഫീസിൽ പരാതി നൽകുമെന്ന് രസീല പറഞ്ഞിരുന്നു. ഇതാണത്രെ ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. പ്രതിപറഞ്ഞ ഈ കഥ പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. അതേസമയം, പൂണെയിലെത്തിയ രസീലയുടെ പിതാവടക്കമുള്ള മൂന്നുപേർ ചൂണ്ടിക്കാട്ടിയത് ഇൻഫോസിസിൻറെ സുരക്ഷാവീഴ്ചയെക്കുറിച്ചാണ്. സ്റ്റാഫുകൾക്കുമാത്രം പ്രവേശനമുള്ള ഓഫീസിൽ സുരക്ഷാജീവനക്കാരൻ ഒരു തടസവുമില്ലാതെ എങ്ങനെയെത്തിയെന്നാണ് ഉന്നയിക്കുന്നചോദ്യം. തൊഴിലിടത്ത് സുരക്ഷലഭിക്കാത്തതിനാൽ ഇൻഫോസിസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രസീലയുടെ പിതാവ് രാജു പറഞ്ഞു.