ചെറുകിട കച്ചവടക്കാരെയും ലോട്ടറി കച്ചവടക്കാരെയും പറ്റിച്ച് പണം തട്ടിയിരുന്ന രണ്ടുപേർ തിരുവല്ലയിൽ അറസ്റ്റിൽ. രണ്ടായിരം രൂപയുടെ നോട്ട് കാണിച്ചശേഷം സാധനങ്ങളും ലോട്ടറിയും ബാക്കി പണവും വാങ്ങി മുങ്ങുകയാണ് ഇവർ ചെയ്തിരുന്നത്. തിരുവല്ല ടൗണിന് സമീപം പെരുന്തുരുത്തിയിൽ നിന്നാണ് തട്ടിപ്പുകാരെ പിടികൂടിയത്. അടൂർ സ്വദേശിനി സാലി ശാമുവൽ, കൊല്ലം വടക്കേവിള സ്വദേശി പ്രകാശ് എന്നിവരാണ് പിടിയിലായത്. ഓട്ടോയിൽ കറങ്ങി നടന്നാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
കൊല്ലത്തു നിന്ന് ഓട്ടോയിൽ എത്തിശേഷം സാധനങ്ങളോ ലോട്ടറിയോ വാങ്ങും. രണ്ടായിരം രൂപയുടെ നോട്ട് മാത്രമാണ് കൈയ്യിൽ ഉള്ളതെന്ന് പറയും. ബാക്കി തുകയുടെ നോട്ട് നൽകി കഴിയുമ്പോൾ രണ്ടായിരത്തിന്റെ നോട്ട് നൽകാതെ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു ഇവരുടെ രീതി. ഒരേ പ്രദേശത്ത് വീണ്ടും തട്ടിപ്പ് നടത്താനെത്തിയപ്പോൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിലവിൽ ഇവർക്കെതിരെ അഞ്ച് പരാതികൾ ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽപേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.