മുംബൈ ഭിവണ്ടിയിൽ നടന്ന കോൺഗ്രസ് കോർപറേറ്ററുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒൻപതരയ്ക്ക് ഭീവണ്ടി ഒസ്‌വൽവാഡിയിലെ വീടിനു മുൻപിൽ കാറിൽ നിന്ന് ഇറങ്ങിയ കോൺഗ്രസ് കോർപറേറ്ററായ മനോജിനെ മോട്ടോർസൈക്കിളിൽ വന്നിറങ്ങിയ സംഘമാണ് ആക്രമിച്ചത്. അക്രമികളിൽ ഒരാൾ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ പിന്നിൽ നിന്നു വെടിവയ്ക്കുകയായിരുന്നു. മൂന്നു വട്ടം ഇയാൾ നിറയൊഴിച്ചു. സംഘത്തിലെ മറ്റുള്ളവർ വാൾ ഉപയോഗിച്ച് മനോജിന്റെ കൈവെട്ടി നീക്കി..
അക്രമികൾ സ്ഥലം വിട്ടശേഷം നാട്ടുകാർ ചേർന്ന്, താനെയിലെ സ്വകാര്യ ആശുപത്രിയിൽ മനോജിനെ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ പിന്നീട് തിരിച്ചറിഞ്ഞു. ഭിവണ്ടി മുനിസിപ്പൽ കോർപറേഷനിൽ അടുത്ത മേയിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ പാർട്ടി ടിക്കറ്റ് ആഗ്രഹിച്ച ബന്ധു പ്രശാന്ത് മാത്രെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസിന് ആദ്യംതന്നെ വ്യക്തമായി. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് കൊലപാതകികളെ പിടികൂടിയത്. മഹേഷ് പണ്ഡിറ്റ്, മയൂർ ഏലിയാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാർപൊളി പൊലീസാണ് കേസെടുത്തതെങ്കിലും താനെ ക്രൈംബ്രാഞ്ച് സമാന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്.