രണ്ടായിരം രൂപ നോട്ടുകളുടെ സാധ്യത മുതലാക്കി കുഴൽപ്പണം വാഹനങ്ങള്‍ ഒഴിവാക്കി കാരിയർമാരെ ഉപയോഗിച്ച് കടത്തുന്നു. നോട്ട് നിരോധനത്തിന് ശേഷം മലപ്പുറം ജില്ലയിൽ പിടികൂടിയ കുഴൽപ്പണത്തിന്റെ 95 ശതമാനവും രണ്ടായിരം രൂപ നോട്ടുകളാണ്.
രണ്ടായിരം രൂപ നോട്ടുകളാണെങ്കിൽ ഒരു തോൾബാഗിൽ ഒന്നര കോടി രൂപ നിറക്കാമെന്നാണ് കുഴൽപ്പണ വിതരണക്കാരുടെ സാക്ഷ്യം. കുഴൽപ്പണവുമായി പതിവായെത്തുന്ന വാഹനങ്ങൾ മലപ്പുറം ജില്ലയിൽ പിടിക്കപ്പെടുന്ന സാഹചര്യത്തിലാണ് കഴിയുന്നതും വാഹനങ്ങൾ ഒഴിവാക്കി പകരം ബാഗിൽ നിറച്ച് ബസിലും ട്രെയിനിലുമുളള യാത്ര. കഴിഞ്ഞ ഒരു മാസത്തിനിടെ മലപ്പുറം ജില്ലയിലെ ആറിടങ്ങളിൽ നിന്നായി ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘം പിടിച്ചത് മൂന്നര കോടിയിലേറെ രൂപ.
ഇതിൽ മൂന്നേകാൽ കോടിയും രണ്ടായിരം രൂപ നോട്ടുകളാണ്. മൂന്നു മാസത്തിനിടെ ഹവാല സംഘങ്ങൾക്ക് ആവശ്യാനുസരണം രണ്ടായിരം രൂപ നോട്ടുകൾ എങ്ങനെ കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്. കുഴൽപ്പണ സംഘങ്ങൾ പല സീരിയൽ നമ്പറുകളിലുളള നോട്ടുകൾ ഇടകലർത്തിയാണ് കൊണ്ടുവരുന്നത്. പിടിക്കപ്പെട്ടാൽ പോലും പണം വന്ന സ്രോതസ് പുറത്തു വരാതിരിക്കാന്‍ ബോധപൂർവമായ നീക്കമാണിതെന്ന് സംശയിക്കുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹായത്തോടെ ഇതര സംസ്ഥാനങ്ങളിലെ പൊതുമേഖലാ ബാങ്കുകളിലേക്കാണ് അന്വേഷണം നീളുന്നത്.