ജയിൽ മോചിതരാകുന്ന മോഷ്ടാക്കളെ സംഘടിപ്പിച്ചു കവർച്ച നടത്തുന്ന സംഘത്തിൽപ്പെട്ട മൂന്നുപേർ പൊലീസ് പിടിയിൽ. പാലോട് ലോഡ്ജ് മാനേജരായി ജോലി നോക്കുന്ന വെമ്പായം നന്നാട്ടുകാവ് പള്ളിനട കുന്നത്തുകോണത്തുവീട്ടിൽ നിലംപരുങ്ങി എന്ന സിറാജുദീൻ(51), കൊട്ടാരക്കര കുന്നിക്കോട് വിളക്കുടി പച്ചിലവിള തുണ്ടുവിളവീട്ടിൽ നിന്നും പാലോട് കരുമംകോട് രാജന്റെ വീട്ടിൽ വാടകയ്ക്കു താമസം സതീഷ് എന്ന റഫീക്ക്(36), ആനപ്പാറ വി.ടി ഹൗസിൽ അരുൺ കുമാർ(19) എന്നിവരാണു പൊലീസ് പിടിയിലായത്.
വിതുര ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിൽ നിന്നും എട്ട് പവൻ സ്വർണാഭരണങ്ങളും, പ്രഭയും ക്ഷേത്ര സാമഗ്രികളും മോഷണം പോയ കേസിലെ അന്വേഷണത്തിലാണു പ്രതികൾ കുടുങ്ങിയത്. ഇൗ കേസിൽ ആനപ്പാറ വിടി ഹൗസിൽ കുമാറിനെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണു മറ്റു പ്രതികളെ കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്.നെടുമങ്ങാട് കച്ചേരി ജംക്‌ഷനിലെ കൈരളി ലക്കി സെന്ററിൽ നിന്നും 20,000 രൂപയും ലോട്ടറി ടിക്കറ്റും കവർച്ച ചെയ്തത് ഉൾപ്പെടെ അനവധി കേസുകൾക്കാണു തുമ്പുണ്ടായത്.
കുളവിക്കോണത്തെ ഹാർഡ്‌വെയർ ഷോപ്പിൽ നിന്നും 25,000 രൂപ, മടത്തറ മേലെമുക്കിലെ ഹോട്ടലിലെ ഭിത്തി തുരന്ന് 10,000 രൂപ, പാലോട് ജംക്‌ഷനിലെ സ്വപ്ന ബേക്കറിയിൽ നിന്നു പണവും സാധനങ്ങളും, പാലോട് ഉമാമഹേശ്വരി ക്ഷേത്രത്തിൽ നിന്ന് 10,000 രൂപ, പാലോട് കരുമൺകോട് മാൻതുരത്തി ക്ഷേത്ര കാണിക്കവഞ്ചി രണ്ടു തവണ കുത്തിത്തുറന്നു മോഷണം നടത്തിയതുൾപ്പെടെ സംഘത്തലവനായ ലോഡ്ജ് മാനേജർ സിറാജുദീനും റഫീക്കും മറ്റു രണ്ടുപേരും പ്രതികളാണെന്നു പൊലീസ് അറിയിച്ചു. പാലോട് ബവ്കോയുടെ മദ്യവിൽപനശാലയ്ക്കു മുകളിലെ സിദ്ധിഖിന്റെ ലോഡ്ജിൽ മാനേജരായി ജോലി നോക്കുകയാണ് സിറാജുദീൻ.