മദ്യപിച്ചതിന്റെ കടം വീട്ടാൻ കുരുമുളക് വിറ്റത് ചോദ്യം ചെയ്തതിനാണ് ഇടുക്കിയിൽ ആദിവാസി യുവതി ഭർത്താവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായത്. നൂറുമീറ്ററിലേറെ വലിച്ചിഴച്ച ശേഷം കലി തീരുംവരെ കല്ലുകൊണ്ട് മർദ്ദിച്ചുവെന്നും പ്രതി പൊലീസിന് മൊഴി നൽകി. ഇടുക്കി ജില്ലയിലെ ആദിവാസി ഊരുകളിലെ അനധികൃത മദ്യവിൽപന നിയന്ത്രിക്കാൻ നടപടിവേണമെന്ന ആവശ്യവുമായി ശിശുക്ഷേമ സമിതി രംഗത്ത്.
വാളറ പാട്ടടമ്പ് ആദിവാസി കോളനിയിലെ വിമലയെയും പതിനാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയും വെള്ളിയാഴ്ചയാണ് വീടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയത്. പെൺകുഞ്ഞിന് ജൻമം നൽകി 14ാം ദിവസമായിരുന്നു ഭാര്യയ്ക്ക് നേരെ രവിയുടെ ആക്രമണം. ദാമ്പത്യ പ്രശ്നങ്ങളെചൊല്ലിയായിരുന്നു ആദ്യ ദിവസത്തെ മർദ്ദനം.
ഇതിനിടെ വിമല മകളുമായി സമീപത്തെ ബന്ധുവീട്ടിൽ അഭയം തേടി. ഇതിനിടെ മദ്യപിച്ചതിന്റെ കടം വീട്ടാൻ വിമലയുടെ വീട്ടിലെ കുരുമുളക് രവി കൊണ്ടുപോയി വിറ്റു. വിമല ഇത് ചോദ്യം ചെയ്തത് രവിയെ പ്രകോപിപ്പിച്ചു. നൂറ് മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചാണ് വിമലയെ വീട്ടിലെത്തിച്ചത്. പിന്നീട് നിലത്തുകിടത്തി മൂക്കിൽനിന്നും വായിൽനിന്നും ചോര വരുന്നതു വരെ കരിങ്കല്ലുകൊണ്ട് അതിക്രൂരമായി മർദിച്ചു. ആദിവാസികുടികളിൽ വർധിച്ചുവരുന്ന മദ്യഉപയോഗമാണ് അതിക്രൂരമായ അക്രമങ്ങൾക്ക് കാരണമെന്ന് ശിശുക്ഷേമ സമിതി പ്രവർത്തകർ ചൂണ്ടികാട്ടുന്നു.
കുടികൾ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപനയും വ്യാപകമാണ് ഇത് തടയാൻ എക്സൈസിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നും നടപടികളില്ല. നേരത്തേയും രവി മദ്യപിച്ചെത്തി വിമലയെയും കുട്ടികളെയും ആക്രമിച്ചിട്ടുണ്ട്. പഇത്തരം സംഭവങ്ങൾ പുറത്തുപറയാൻ ആദിവാസികൾ തയ്യാറാകാറില്ല.