കിരാലൂരിൽ വാടക വീട്ടിൽ ഭാര്യയുമായി നടന്ന വഴക്കിനിടെ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടര വയസ്സുകാരൻ മകനെ കാലിൽ തൂക്കിയെടുത്ത് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവിനെ നാട്ടുകാർ വളഞ്ഞു വെച്ച് പൊലീസിൽ ഏൽപ്പിച്ചു. സംഭവമുണ്ടായയുടൻ രക്ഷപ്പെട്ട ഇയാൾ മകൻ മരിച്ചതറിയാതെ വീട്ടിൽ എത്തിയപ്പോഴാണ് പിടിയിലായത്. തമിഴ്നാട് സേലം സ്വദേശി ആനന്ദാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ 26നാണ് സംഭവം. രാത്രി മദ്യപിച്ചെത്തിയ ഇയാൾ ഭാര്യ നാഗമ്മയുമായി വഴക്കിടുന്നതിനിടെ മകൻ മരുതപാണ്ടിയെ പുറത്തെക്കെറിയുകയായിരുന്നു. വീടിന്റെ ചവിട്ടുപടിയിൽ തലയടിച്ചു വീണ കുട്ടിയുടെ തല തകർന്നു തലച്ചോർ പുറത്തു വന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ തുടരുന്നതിനിടെ കുട്ടി മരിച്ചു. തമിഴ്നാട്ടിലേക്ക് കടന്ന ആനന്ദിനുവേണ്ടി പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് സേലം, ദിണ്ഡിഗൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തിരച്ചിൽ നടത്തിയിരുന്നു. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.എന്നാൽ ദിവസങ്ങളോളം തിരഞ്ഞിട്ടും ഫലമുണ്ടായില്ല.
ഇന്നലെ വൈകിട്ട് നാലരയോടെ തമിഴ്നാട് സ്വദേശിയായ മറ്റൊരു യുവാവിനൊപ്പം ഇയാൾ ബൈക്കിൽ കിരാലൂരിലെ വീട്ടിലെത്തുകയായിരുന്നു. മകൻ മരിച്ച കാര്യം ഇയാൾ അറിഞ്ഞിരുന്നില്ലെന്നാണു സൂചന. ആനന്ദ് വീട്ടിലേക്ക് കയറുന്നതിനിടെ നാട്ടുകാരും സ്ഥലത്തെ ജനപ്രതിനിധികളും ചേർന്ന് ഇയാളെ വളഞ്ഞു. തുടർന്ന് വിവരമറിയിച്ചതനുസരിച്ച് സിഐ രാജേഷ് കെ.മേനോന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു മാസം മുൻപാണ് ആനന്ദ് ഭാര്യ നാഗമ്മയ്ക്കും രണ്ടു മക്കൾക്കുമൊപ്പം കിരാലൂരിലെ വാടക വീട്ടിൽ താമസമാക്കിയത്.