എംബിബിഎസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തൃശൂര്‍ മെഡി. കോളജിലെ ഡോ. ഹബീബ് മുഹമ്മദിനെ സസ്പെന്‍ഡ് ചെയ്തു ജനറൽ സർജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഹബീബ് മുഹമ്മദിനെയാണ് സസ്പെൻഡ് ചെയ്തത്. ഡോക്ടർക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് ആശുപത്രി ഉന്നതാധികാര സമിതിയും ആരോഗ്യവകുപ്പിന് ശുപാർശ ചെയ്തു. സംഭവത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓപ്പറേഷൻ തീയറ്ററിൽ വച്ച് ഡോ. ഹബീബ് മുഹമ്മദ് കയറിപ്പിടിക്കാൻ ശ്രമിച്ചൂവെന്ന് കാട്ടി മൂന്നാം വർഷ എം.ബി.ബി. എസ് വിദ്യാർഥിനിയാണ് ഇന്നലെ പരാതി നൽകിയത്. ഡോക്ടർക്കെതിരെ സമാനപരാതിയുമായി മറ്റ് മൂന്ന് വിദ്യാർഥിനികളും പിന്നാലെ രംഗത്തെത്തിയിരുന്നു. ഇതോടെ വകുപ്പ് തല നടപടിയെക്കുറിച്ച് ആലോചിക്കാൻ വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയോഗം ചേരുന്നതിനിടെ പേരാമംഗലം സി.ഐയുടെ നേതൃത്വത്തിൽ പൊലീസെത്തി ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പീഡനശ്രമമാരോപിച്ച് ഇന്നലെ പരാതി നൽകിയിട്ടും ഡോക്ടർ ഇന്ന് രാവിലെ ജോലിക്കെത്തിയതോടെ വിദ്യാർഥികൾ പഠിപ്പ് മുടക്കി പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു.
ആരോപണവിധേയനായ ഡോക്ടറെ സംരക്ഷിക്കുന്നൂവെന്ന് സ്ഥലത്തെത്തിയ അനിൽ അക്കര എം. എൽ.എയും ആരോപിച്ചതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്. ഡോക്ടർക്കെതിരെ വകുപ്പ് തല അന്വേഷണവും ഉചിതമായ നടപടിയും വേണമെന്ന് മെഡിക്കൽ കോളജ് അന്വേഷണസമിതി ഡി.എം.ഇക്് ശുപാർശ നൽകി. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചും സമാനപരാതിയിൽ ഡോക്ടർ നടപടി നേരിട്ടിരുന്നു.