തൊടുപുഴ∙ വിവാഹത്തലേന്നു പ്രതിശ്രുതവധുവിന്റെ എട്ടു പവൻ തൂക്കം വരുന്ന സ്വർണമാല മോഷണം പോയതായി പരാതി. 1.60 ലക്ഷം രൂപയുടെ സ്വർണാഭരണമാണു നഷ്ടപ്പെട്ടത്. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു മോഷണം. യുവതിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത് ഇന്നാണ്. പരാതി ലഭിച്ചതിനെ തുടർന്ന് തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പട്ടയംകവല വെട്ടിയാംകുന്നേൽ ഖാദർ പരീതിന്റെ മകൾ ബീമയുടെ കഴുത്തിൽ കിടന്ന മാലയാണു കള്ളൻ കവർന്നത്. വരന്റെ വീട്ടുകാർ നൽകിയ ആഭരണമാണു നഷ്ടപ്പെട്ടത്. ജനലിലൂടെ മാല കവർന്നതായാണു യുവതി പൊലീസിനു നൽകിയ മൊഴി. കഴുത്തിൽ നിന്നു മാല നഷ്ടപ്പെട്ടതായി തോന്നിയപ്പോൾ പെട്ടെന്ന് എഴുന്നേറ്റുവെന്നും മൊഴിയിൽ പറയുന്നു.
സംഭവത്തിനിടെ വീടിനുള്ളിലെ വൈദ്യുതിബന്ധം ആരോ പുറത്തു നിന്നു വിച്ഛേദിച്ചിരുന്നുവെന്നും ആരോ ഫ്യൂസ് ഊരി മാറ്റിയതായാണ് അറിയാനായതെന്നുമാണു വീട്ടുകാർ പൊലീസിനോടു പറഞ്ഞത്. ഇതിനു ശേഷമാണു യുവതിയുടെ കഴുത്തിൽ കിടന്ന മാല ജനലിലൂടെ മോഷ്ടിച്ചിരിക്കുന്നത്. കഴുത്തിൽ കിടന്ന മാല മുറിച്ചുമാറ്റിയ ശേഷം കവർന്നതായാണു പൊലീസിന്റെ നിഗമനം. ജനലഴികൾ അകത്തി മാറ്റിയ പാടുകളും ജനൽ പാളിയിലുണ്ട്. രാത്രി വൈകിയാണു വീടിനുള്ളിൽ എല്ലാവരും കിടന്നതെന്നു വീട്ടുകാർ പറയുന്നു. ഇതിനിടെ ബീമയും കൂട്ടുകാരികളും കിടക്കാനെത്തി. കയ്യിലെ മൈലാഞ്ചി ഉണങ്ങാനാണു ജനലിനരികിൽ ബീമ കിടന്നത്.
ജനൽ കുറ്റിയിട്ടിരുന്നു. എന്നാൽ ഒരു വാതിൽ അടയ്ക്കാൻ മറന്നുവെന്നും വീട്ടുകാരുടെ മൊഴിയിൽ പറയുന്നു. രാത്രി തന്നെ പെൺകുട്ടിയും വീട്ടുകാരും എഴുന്നേറ്റു വീടിനുള്ളിൽ തിരച്ചിൽ നടത്തി. തലേന്നു പന്തലിടാനെത്തിയവർ വൈകുന്നേരം പോയിരുന്നു. വീടിനുള്ളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി രണ്ടിനു മോഷണം നടന്നതായാണു കരുതുന്നത്. തൊടുപുഴയിൽ രാത്രി പട്രോളിങ് നടത്തിയിരുന്ന പൊലീസ് സംഘം എത്തി. വീടിനു രണ്ടു കിലോമീറ്റർ ചുറ്റളവിലായി പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു തൊടുപുഴ എസ്ഐ ജോബിൻ ആന്റണി പറഞ്ഞു. വിവാഹ വീടുകളിൽ മോഷണം നടത്തുന്ന സംഘങ്ങളെക്കുറിച്ചാണു പൊലീസ് അന്വേഷണം നടത്തുന്നത്.