ഗുരുവായൂരിൽ സ്ത്രീയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി പത്ത് പവന്റെ മാല കവർന്നു. ബൈക്കിലെത്തിയാളാണ് തെലങ്കാനയിൽ നിന്നെത്തിയ തീർത്ഥാടകയുടെ ആഭരണം മോഷ്ടിച്ചത്. ബൈക്കിൽ കറങ്ങി നടന്ന് തീർത്ഥാടകരെ കൊള്ളയടിക്കുന്ന സംഭവങ്ങൾ പതിവായിട്ടും പൊലീസ് നിർജീവമെന്നും ആക്ഷേപം.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു കവർച്ച. തെലങ്കാനയിൽ നിന്നെത്തിയ തീർത്ഥാടക സംഘത്തിലെ ലളിത എന്ന സ്ത്രീയുടെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രദർശനത്തിനായി മറ്റ് മൂന്ന് പേരോടൊപ്പം നടന്ന് വരവെ പടിഞ്ഞാറേ നടയിൽ വച്ച് ബൈക്കിലെത്തിയ ഒരാൾ ലളിതയെ തടഞ്ഞ് നിർത്തി. കയ്യിലിരുന്ന കത്തിയെടുത്ത് കഴുത്തിന് വച്ച ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതോടൊപ്പം കഴുത്തിലണിഞ്ഞിരുന്ന പത്ത് പവന്റെ മാല വലിച്ച് പൊട്ടിച്ചു. ബൈക്കിൽ കയറി രക്ഷപെട്ടു.
ഇത്തരം സംഭവങ്ങൾ ഗുരുവായൂരിലും പരിസരത്തും വർധിച്ച് വരികയാണ്. രണ്ടാഴ്ച മുൻപ് മമ്മിയൂരിൽ സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികളും കവർച്ചക്കിരയായിരുന്നു. അന്നും ബൈക്കിലെത്തിയ ഒരാളാണ് ദമ്പതികളെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയ ശേഷം ആഭരണങ്ങൾ പറിച്ചെടുത്തത്. അതടക്കമുള്ള സംഭവത്തിൽ ഇതുവരെ ആരും പിടിക്കപ്പെട്ടിട്ടില്ല. പൊലീസ് നിര്ജീവമാകുന്നതോടെ കവർച്ചാസംഘം പെരുകുന്നൂവെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം.