കൊച്ചിയിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ക്വാർട്ടേഴ്സിൽ കള്ളൻ കയറി. സിബിഐയുടെയും സെൻട്രൽ എക്സൈസിൻറെയും ജീവനക്കാരുടെ ക്വാർട്ടേഴ്സുകളിലാണ് മോഷണം നടന്നത്. സെൻട്രൽ എക്സൈസിൻറെ ഒരു അപ്പാർട്മെൻറിൽ നിന്ന് രണ്ടരപ്പവൻ കവർന്നു.
കൊച്ചി പുല്ലേപ്പടിയിലെ സിബിഐ ക്വാർട്ടേഴ്സിലെ മൂന്ന് അപ്പാർട്മെൻറ്കളിലും സെൻട്രൽ എക്സൈസിൻറെ രണ്ട് അപ്പാർട്മെൻറുകളിലുമാണ് കള്ളൻ കയറിയത്. സെൻട്രൽ എക്സൈസിലെ അപ്പാർട്മെൻറിൽ നിന്ന് രണ്ടരപ്പവൻ സ്വർണം മോഷണം പോയി. ഇരുപത്തിനാല് മണിക്കൂറും സുരക്ഷാജീവനക്കാർ കാവലുള്ള സ്ഥലമാണിത്.
വെള്ളിയാഴ്ച നാട്ടിലേക്ക് പോയ താമസക്കാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. അപ്പാർട്മെൻറിൽ പൊലീസ് പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. മോഷണം നടന്ന മുറിയിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സ്വർണം സൂക്ഷിക്കുന്ന ചെറിയ ടിന്നിൽ നിന്ന് രണ്ടരപ്പവൻ മാല കവർന്നുവെന്ന് വീട്ടുകാർ പറയുന്നു.
സിബിഐ ക്വാർട്ടേഴ്സിലെ അപാർട്മെൻറിൽ മോഷണം ശ്രമം നടന്നെങ്കിലും ഒന്നും കളവ് പോയിട്ടില്ല. സിബിഐ ഓഫീസിനോട് ചേർന്നാണ് മോഷണം നടന്ന അപാർട്മെൻറ്. സംഭവത്തിൽ നോർത്ത ്പൊലീസ് കേസെടുത്തു. അതേസമയം മോഷണം നടന്ന സെൻട്രൽ എക്സൈസിൻറെ അപാർട്മെൻിൽ താമസിക്കുന്നത് വാടകക്കാരായിരുന്നുവെന്ന് ആക്ഷേപമുണ്ട്.