കോഴിക്കോട് റൂറൽ മേഖലയിൽ തുടർച്ചയായി രണ്ടാംദിവസവും അക്രമം. കൊയിലാണ്ടി നടുവത്തൂരിൽ ആർ·.എസ്.എസ്. പ്രവർത്തകരായ മൂന്നു പേർക്കു വെട്ടേറ്റു. നാദാപുരത്ത് ബി.ജെ.പി. പ്രാദേശിക നേതാവിന്റെ ബൈക്കിന് തീയിട്ടു.
കൊയിലാണ്ടി നടുവത്തൂരിൽ ഉൽസവ ആഘോഷത്തിനിടെയുണ്ടായ സംഘർഷമാണ് അക്രമത്തിൽ കലാശിച്ചത്. ആർ.എസ്.എസ്. പ്രവർത്തകരായ സുധീഷ്, രാഹുൽ, വിനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നിൽ സി.പി.എം. ആണെന്ന് ആർ.എസ്.എസ് ആരോപിച്ചു. സംഘർഷം നിലനിൽക്കുന്ന നാദാപുരത്ത് ബി.ജെ.പി. പ്രാദേശിക നേതാവ് സി.ടി.കെ. ബാബുവിന്റെ വീട്ടിലെ ബൈക്കിന് തീയിട്ടു. പുലർച്ചെയായിരുന്നു അക്രമം. തീയിട്ടത് സാമൂഹ്യവിരുദ്ധരാണെന്ന് ബി.ജെ.പി. നേതൃത്വം പ്രതികരിച്ചു. നാദാപുരം കല്ലാച്ചിയിൽ ആർ.എസ്.എസ് കാര്യാലയത്തിനു നേരെയുണ്ടായ ബോംബേറിൽ നാലു പേർക്കു പരുക്കേറ്റിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം, സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് തീയിട്ടു. കൂടുതൽ സംഘർഷം വ്യാപിക്കാതിരിക്കാൻ വടകര റൂറൽ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സി.പി.എം ഓഫിസ് കത്തിച്ചവരേയും പൊലീസ് തിരിച്ചറിഞ്ഞു.