ലുധിയാന∙ പഞ്ചാബിലെ ലുധിയാനയിൽ നരഭോജിയായ കൗമാരക്കാരനെ അറസ്റ്റു ചെയ്തതായി പൊലീസ്. എട്ടു വയസുകാരനായ ദീപുവെന്ന വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പതിനാറു വയസുകാരനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം മൃതദേഹ ഭാഗങ്ങൾ ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്തതായി എട്ടാം ക്ലാസ് വിദ്യാർഥിയായ പതിനാറുകാരൻ സമ്മതിച്ചിട്ടുണ്ട്. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചിരുന്നു. ഇതിലൊന്നിൽ, കുറ്റകൃത്യം ചെയ്ത വിദ്യാർഥി ദിപുവിനെയും കൂട്ടി പോകുന്നത് കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. കൊല്ലപ്പെട്ട ദീപുവിന്റെ അകന്ന ബന്ധുവും അയൽവാസിയുമാണ് അറസ്റ്റിലായ വിദ്യാര്‍ഥി. പട്ടം പറത്താമെന്ന് പറഞ്ഞാണ് ഇക്കഴിഞ്ഞ ജനുവരി 17ന് ദിപുവിനെ ഇയാൾ കൂട്ടിക്കൊണ്ടു പോയത്. തുടർന്ന് വിജനമായ സ്ഥലത്തുവച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ദുഗ്രി പ്രദേശത്തെ കർനൈൽ സിങ് നഗറിൽ ചൊവ്വാഴ്ചയാണ് ചാക്കിൽ കെട്ടിയ നിലയിൽ ദീപുവിന്റെ മൃതദേഹം ലഭിച്ചത്. ആറോളം കഷ്ണങ്ങളായി നുറുക്കിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കൊലപ്പെടുത്തിയശേഷം ഹൃദയം മുറിച്ചുമാറ്റി സ്കൂളിന് പുറത്ത് കുഴിച്ചിട്ടതായി വിദ്യാർഥി സമ്മതിച്ചിട്ടുണ്ട്. സ്കൂളിൽ പോകുന്നത് ഇഷ്ടമല്ലാതിരുന്നതിനാൽ എക്കാലത്തേക്കുമായി സ്കൂൾ അടച്ചിടുന്നതിനാണ് കുറ്റകൃത്യം ചെയ്തതെന്ന് വിദ്യാർഥി പൊലീസിനോട് പറഞ്ഞു. പൊലീസ് നടത്തിയ തിരച്ചിലിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഹൃദയഭാഗം കണ്ടെത്തി. സ്വന്തം കൈ കടിച്ചുതിന്നുന്ന ശീലം മകനുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.