മഹാരാഷ്ട്രയിൽ ഡോക്ടറെ മർദിച്ചകേസിൽ അറസ്റ്റിലായ യുവാവ് പൊലീസ് സ്റ്റേഷനിൽ മരിക്കാനിടയായ സംഭവത്തിൽ ദുരൂഹത തുടരുന്നു. പ്രതികളിലൊരാളായ പ്രദീപ് വേതാളിനെയാണ് കഴിഞ്ഞദിവസം ലോക്കപ്പിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അതേസമയം, മെഡിക്കൽ കോളജിനുളളിൽകയറി ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ അയ്യായിരത്തോളം ഡോക്ടർമാർ നാളെ പണിമുടക്കും
ചികിൽസ വൈകിയെന്നാരോപിച്ച് കഴിഞ്ഞ ഞായറാഴ്ചവൈകിട്ടാണ്, മഹാരാഷ്ട്രയിലെ ധുലേ മെഡിക്കൽ കോളജിൽ ഒരുസംഘമാളുകൾ സംഘർഷം അഴിച്ചുവിട്ടത്. തലയ്ക്ക് പരുക്കേറ്റ യുവാവിനെ ന്യൂറോസർജൻ ഉള്ള ആശുപത്രിയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട ഡോക്ടർ രോഹൻ മാമുൻകറിന് അക്രമത്തിൽ സാരമായി പരുക്കേറ്റു. ഇരുപതോളംവരുന്ന സംഘത്തിൻറെ ആക്രമണത്തിൽ, കണ്ണിനും നെഞ്ചിലും ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ ഇതേ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുംചെയ്തു.
സംഭവത്തിൽ കേസെടുത്ത പൊലീസ് സംഘത്തിലുണ്ടായിരുന്ന ഒൻപതുപേരെ അറസ്റ്റ്ചെയ്തു. കൊലപാതകശ്രമത്തിന് ഇവർക്കെതിരെ കേസെടുത്തു. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതികളിൽ ഒരാളായ പ്രദീപ് വേതാളിനെ പിന്നീട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയതായി പൊലീസ് അറിയിക്കുകയായിരുന്നു. പ്രതിയ്ക്കുണ്ടായ മാനസികസംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. പ്രതി ലോക്കപ്പിനുള്ളിൽ മരിച്ചതോടെ പൊലീസ് വെട്ടിലായിരിക്കുകയാണ്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ധുലേ പൊലീസ് സൂപ്രണ്ട് എസ്. ചൈതന്യ അറിയിച്ചിട്ടുണ്ട്. അതേസമയം, അക്രമത്തിനിരയായി തീവ്രപരിചരണ വിഭാഗത്തിൽകഴിയുന്ന ഡോക്ടറുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ സർക്കാർ ഡോക്ടമാരുടെ സംഘടന നാളെ പണിമുടക്കും. അത്യാഹിതവിഭാഗമുൾപ്പെടെ ഇതോടെ നിശ്ചലമാകും.