ശ്രീകണ്ഠപുരം∙ പ്രണയവിവാഹം കഴിഞ്ഞു നാലാം മാസം വിഷം ഉള്ളിൽ ചെന്നു മരിച്ച കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യക്കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു. പൂപ്പറമ്പിലെ ഭർതൃവീട്ടിൽ നടത്തിയ പരിശോധനയിലാണു രണ്ട് ആത്മഹത്യക്കുറിപ്പുകൾ കുടിയാൻമല പൊലീസ് കണ്ടെടുത്തത്. പൈസക്കരി ദേവമാത കോളജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയായ നിടുവാലൂർ സ്വദേശി ആൻമരിയ രണ്ടു ദിവസം മുൻപായിരുന്നു മരിച്ചത്.
രണ്ടു കുറിപ്പുകളിൽ ഒന്ന് അമ്മയ്ക്കും മറ്റൊന്നു ഭർത്താവ് സുബിനുമാണ്. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നു ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു. ആൻമരിയയുടെ വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൊലീസ് ഇനിയും മൊഴിയെടുക്കും. സൈബർ സെല്ലിന്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തും.
ആലക്കോട് സിഐ ഇ.പി.സുരേശൻ, കുടിയാൻമല എസ്ഐ കെ.ജി.വിപിൻകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്ത ഭർത്താവിനെ രണ്ടു ദിവസത്തിനു ശേഷം ഹാജരാകണമെന്ന നിർദേശം നൽകി വിട്ടയച്ചു.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക