ലഹരി വസ്തുക്കൾ കൈമാറാൻ വിസമ്മതിച്ചതിന് തൃശൂർ നഗരത്തിലെ സ്കൂൾ വിദ്യാർഥികളെ സഹപാഠികൾ മർദിച്ചതായി പരാതി. സ്റ്റുഡന്റ് പൊലീസ് കേഡറ്റംഗമായ വിദ്യാർഥിയടക്കം മൂന്ന് ഒമ്പതാം ക്ളാസ് വിദ്യാർഥികളാണ് ചികിത്സ തേടിയത്. സ്കൂളിന് പുറത്തുള്ളവരും മർദനത്തിന് ഒത്താശ ചെയ്തെന്നും പരാതിയുണ്ട്.
തൃശൂർ നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥികളായ മുഹമ്മദ് അൽത്താഫ്, ജെസ്വിൻ ജോസഫ്, ഹരിഹരൻ എന്നിവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് സ്കൂൾ വിട്ട ശേഷം ബസ് സ്റ്റാന്റിലേക്ക് നടന്ന് പോകവെ അതേ സ്കൂളിലെ ഏതാനും പത്താം ക്ളാസ് വിദ്യാർഥികൾ തടഞ്ഞ് വച്ച് മർദിച്ചെന്നാണ് പരാതി.
പുറമേ നിന്നുള്ള ചിലർ മർദനസമയത്ത് തടഞ്ഞ് വച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിയുണ്ട്. മർദിച്ച വിദ്യാർഥികൾ മുൻപ് പലതവണ ലഹരിവസ്തുക്കളുടെ പൊതി വാങ്ങിക്കൊണ്ട് വരണമെന്ന് പറഞ്ഞ് നിർബന്ധിച്ചിരുന്നും അതിന് തയാറാകാത്തതിനാലാണ് ഉപദ്രവമെന്നും വിദ്യാർഥികൾ പറയുന്നു.
മർദനമേറ്റ അൽത്താഫ് സ്റ്റുഡന്റ് പൊലീസ് കേഡറ്റംഗമാണ്. അൽത്താഫ് സ്കൂളിലെ പിൻവശത്ത് വഴിയിൽ ഡ്യൂട്ടിക്ക് നിൽക്കുന്നതിനെ ഈ വിദ്യാർഥികൾ എതിർത്തിരുന്നു. അത് ലഹരിവസ്തുക്കൾ കൈമാറുന്നതിന് തടസമായതുകൊണ്ടാണെന്നും ആക്ഷേപമുണ്ട്. മർദനത്തിൽ കുട്ടികളുടെ കൈക്ക് പരുക്കുണ്ട്. തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.