മലപ്പുറം പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്കിൽ മകനെ മർദിച്ചത് ചോദിക്കാനെത്തിയ ഉമ്മയെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി. എന്നാൽ കോളജിലെത്തിയ ഗുണ്ടകൾ മർദിച്ചൂവെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകരും ചികിൽസ തേടി.
പോളിടെക്നിക്കിലെ രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയായ പൂപ്പലം സ്വദേശി ചാവക്കാടൻ അമീനാണ് എസ്.എഫ്.ഐക്കാർ മർദിച്ചൂവെന്ന പരാതിയുമായി ആദ്യമെത്തിയത്. സംഭവമറിഞ്ഞ് മകനൊപ്പം പരാതി നൽകാനെത്തിയ ഉമ്മ സാജിതയേയും മർദിച്ചൂവെന്നാണ് പരാതി. ഉമ്മയും മകനും പെരിന്തൽമണ്ണ ജില്ലാശുപത്രിയിൽ ചികിൽസയിലാണ്.
എന്നാൽ പുറത്തു നിന്ന് ആളുകളെ കൊണ്ടുവന്ന് മർദിച്ചൂവെന്നാണ് എസ്.എഫ്.ഐക്കാരുടെ പരാതി. മർദിച്ചതിന് തെളിവുകളുണ്ടെന്നും പറയുന്നു. എസ്.എഫ്.ഐ പ്രവർത്തകരുടെ ദേഹത്ത് പരുക്കേറ്റ പാടുകളുണ്ട്.