കോഴിക്കോട്ടെ സ്വാശ്രയ കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ റാഗിങ്ങിന്റെ പേരിൽ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതി. ദേഹമാസകലം പരുക്കേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പി.കെ. സ്വാശ്രയ കോളജിലെ ബി.ബി.എ. വിദ്യാർഥി എൻ.പി.ബുർഹാനാണ് മർദ്ദനമേറ്റത്. കോഴ്സിന് ചേർന്ന ശേഷം പലസമയങ്ങളിലായി മുതിർന്ന വിദ്യാർഥികൾ റാഗ് ചെയ്യാറുണ്ടെന്ന് പറയുന്നു. കീശയിലെ കാശ് ബലംപ്രയോഗിച്ച് എടുക്കും. കഴിഞ്ഞ ദിവസവും കീശയിൽനിന്ന് കാശെടുത്തു. ഇതു ചോദ്യംചെയ്തപ്പോൾ മുതിർന്ന വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലി. രക്ഷിക്കാൻ എത്തിയ സുഹൃത്തുക്കളെ തല്ലിയോടിച്ചു. ദേഹാമാസകലം ക്ഷതമേറ്റു.
വിവരമറിഞ്ഞ പൊലീസ് ആശുപത്രിയിൽ എത്തി മൊഴിയെടുത്തു. ആറു പേരാണ് ആക്രമിച്ചതെന്ന് മൊഴിനൽകി. റാഗിങ് ആക്ട് പ്രകാരം കേസെടുക്കണമെങ്കിൽ പ്രിൻസിപ്പലിന്റെ റിപ്പോർട്ട് വേണമെന്ന് നല്ലളം പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കോളജ് അധികൃതരും വിശദമായി അന്വേഷം തുടങ്ങി. കുറ്റക്കാരെന്ന് തെളിഞ്ഞാൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാനാണ് കോളജ് അധികൃതരുടെ നീക്കം.