കുമളിയിൽ മുടിവെട്ടാതെ സ്കൂളിൽ എത്തിയ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി. അമരാവതി ഗവ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. മർദ്ദനത്തിൽ പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചഭക്ഷണ സമയത്താണ് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കയ്യേറ്റം ചെയ്തതെന്നാണ് പരാതി. മുടിവെട്ടിയിട്ട് സ്കൂളിൽ കയറിയാൽ മതിയെന്ന് തലേദിവസം സീനിയേഴ്സ് നിർദേശിച്ചിരുന്നു. ഇത് പാലിക്കാത്തതാണ് മർദ്ദനത്തിന് കാരണം. പതിനഞ്ചിലേറേ സീനിയർ വിദ്യാർഥികൾ ചേർന്നാണ് പ്ലസ് വൺ കാരനെ മർദ്ദിച്ചത്. ക്ലാസമുറിയിലെത്തിച്ച് മുഖത്തും കഴുത്തിലും ക്രൂരമായി മർദ്ദിച്ചു. പിന്നീട് മൂത്രപ്പുരയിലേക്ക് വലിച്ചിഴച്ചതായും വിദ്യാർഥി പറയുന്നു.
സഹപാഠികളാണ് വിദ്യാർഥിയെ കുമളിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം സംബന്ധിച്ച് സ്കൂൾ അധികൃതർക്കും കുമളി പൊലീസിലും പരാതി നൽകി. സ്കൂൾ അധികൃതർക്ക് ലഭിച്ച പരാതിയും പൊലീസിന് കൈമാറി. മോഡൽ പരീക്ഷയായതിനാൽ ഉച്ചയ്ക്ക് ശേഷം സ്കൂളിന് അവധിയായിരുന്നു. പരീക്ഷയ്ക്ക് ശേഷം അധ്യാപകരും വിദ്യാർഥികളിൽ ഭൂരിഭാഗവും മടങ്ങിയതിനു ശേഷമായിരുന്നു സംഭവം.