സിനിമ തിരക്കഥയെ വെല്ലുന്ന നാടകീയ ആസൂത്രിത നീക്കമാണ് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ പ്രതികൾ തിരഞ്ഞെടുത്തത്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന നടിയുടെ വാഹനത്തിൽ പ്രതികളുടെ വാഹനം ഇടിപ്പിച്ചു. തുടർന്ന് ഇവർ ഇറങ്ങി നടി സഞ്ചരിച്ചിരുന്ന കാറിൽ കയറി. രണ്ടര മണിക്കൂറോളം നഗരത്തിൽ കറങ്ങി. ഇതിനിടെ ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളെടുക്കുകയും ചെയ്തു. അവസാനം കാക്കനാട് ഒരു സംവിധായകന്റെ വീടിനു മുന്നിൽ ഇറക്കിവിട്ടു.
തൃശൂരിൽനിന്നു കൊച്ചിയിലേക്കു ഫിലിം പ്രൊഡക്ഷൻ യൂണിറ്റിന്റെ വാഹനത്തിലായിരുന്നു ഷൂട്ടിങ് കഴിഞ്ഞ് നടി മടങ്ങിയത്. കേറ്ററിങ് വാഹനത്തിലായിരുന്നു പ്രതികൾ. നടിയുടെ കാർ അങ്കമാലി അത്താണിയിൽ എത്തിയപ്പോൾ കേറ്ററിങ് വാഹനം ഈ വാഹനത്തിന്റെ പിന്നിലിടിച്ചു. സുനിൽ കുമാർ എന്നയാളാണ് ഈ വാഹനം ഓടിച്ചിരുന്നത്. അപകടമുണ്ടാക്കിയ ഉടൻ കാറ്ററിങ് വാനിൽ ഉണ്ടായിരുന്നവർ ഇറങ്ങി നടി സഞ്ചരിച്ചിരുന്ന കാറിലേക്കു കയറുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തി കൊച്ചി ഭാഗത്തേക്ക് ഓടിച്ചു പോവുകയുമായിരുന്നു. പെരുമ്പാവൂർ സ്വദേശി സുനിൽ കുമാർ അടക്കം നാലു പേരാണ് കാറിൽ കയറിയത്. നടിയുമായി നാലു പേരും രണ്ടു മണിക്കൂറോളം കൊച്ചി നഗരത്തിന്റെ വിവിധ റോഡുകളിലൂടെ ചുറ്റി.
ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമം. ബ്ലാക്മെയിൽ ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ അപകീർത്തികരമായ ചിത്രങ്ങളെടുത്തു. പിന്നീട് കാക്കനാട് സംവിധായകന്റെ വീടിനു സമീപമെത്തിച്ച് സംഘം കടന്നു. നടി സംവിധായകന്റെ വീട്ടിലെത്തി അറിയിച്ച വിവരങ്ങൾ അവർ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതിനു ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണു നടിയുടെ വാഹനം ഓടിച്ചിരുന്ന എറണാകുളം സ്വദേശി മാർട്ടിൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇയാൾക്കു പ്രതികളുമായി ബന്ധമുണ്ടെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത സംഭവത്തിൽ ഇയാൾക്കു പങ്കുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്യ പ്രതിയായ സുനിൽകുമാറും മാർട്ടിനും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ഫോൺ കോൾ ലിസ്റ്റ് പരിശോധച്ചതിൽനിന്നു പൊലീസിനു വ്യക്തമായി. ചോദ്യംചെയ്യലിൽ ഇയാൾ കാര്യങ്ങൾ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മിഷണർ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതികൾക്കായി ഇന്നു പുലർച്ചെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഇവരെയോ സഞ്ചരിച്ചിരുന്ന വാഹനമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ബ്ലാക്മെയിൽ ചെയ്തു പണം തട്ടുകയെന്നതായിരുന്നു ഉദ്ദേശ്യമെന്നാണു പൊലീസും പറയുന്നത്. പെരുമ്പാവൂർ സ്വദേശിയായ സുനിൽ കുമാർ മാല മോഷണമടക്കമുള്ള പിടിച്ചുപറി കേസുകളിൽ നേരത്തെ പ്രതിയായിട്ടുണ്ട്. പൾസർ സുനി എന്നാണ് ഇയാൾ അറിയപ്പെടുന്നത്.