മലയാളി നടിയെ യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച വാർത്ത ഞെട്ടലോടെയായിരുന്നു കേരളം കേട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഡ്രൈവർ അറസ്റ്റിലാകുകയും ചെയ്തു. കാറിൽ അതിക്രമിച്ചു കയറി അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തിയ സംഭവത്തിലാണ് കേസ്. എന്നാൽ നടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് നടി ശ്രുതി ഹരിഹരൻ രംഗത്തെത്തി.
വാർത്തയെ സെന്‍സേഷണലൈസേഷൻ ചെയ്യുന്നത് കാണുമ്പോൾ ദുഃഖമുണ്ടെന്നും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്ന വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതെന്നും നടി പറയുന്നു. ഒരു നടിയെ ഉപദ്രവിച്ച വാർത്തയായതിനാൽ തന്നെ വ്യത്യസ്തവും തീവ്രമായ രീതിയിലും ഇതിനെ വളച്ചൊടിക്കാൻ കഴിയുമെന്നും നടി പറയുന്നു.
അക്രമത്തിന് ഇരയായ നടിയ്ക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും ഇപ്പോൾ വായിച്ചറിഞ്ഞതുപോലുള്ള സാഹചര്യമല്ല അവർ നേരിട്ടതെന്നും ശ്രുതി ഹരിഹരന്‍ പറയുന്നു. നടിയുടെ ഹെയർ സ്റ്റൈലിസ്റ്റുമായി സംസാരിച്ചെന്നും അവർ നടിയുടെ അമ്മയോട് കാര്യങ്ങൾ ചോദിച്ച് അറിഞ്ഞെന്നും ശ്രുതി പറയുന്നു. ശാരീരികമായും മാനസികമായും നടിയ്ക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും വീട്ടിൽ വിശ്രമിക്കുകയാണെന്നും ശ്രുതി വ്യക്തമാക്കി.
ഒരു ഘട്ടത്തിലും ധൈര്യം വെടിയാതിരിക്കൂ. ഇത്രയും മോശമായ അവസ്ഥയെ ആ നടി ധൈര്യപൂർവം നേരിട്ടു. മാധ്യമങ്ങളും സത്യസന്ധതയോടെ ഈ വിഷയം കൈകാര്യം ചെയ്യുമെന്ന് വിചാരിക്കുന്നുവെന്നും ശ്രുതി വ്യക്തമാക്കി.