പാലക്കാട് വാളയാർ അട്ടപ്പളളത്ത് നാലാം ക്ലാസുകാരി ശരണ്യയുടെ മരണം ആത്മഹത്യതന്നെയെന്ന് പൊലീസിന്റെ പ്രാഥമീക നിഗമനം. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. ശരണ്യയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളും പൊലീസ് വിശദമായി പരിശോധിക്കുന്നു.
തൂങ്ങിമരണത്തിനപ്പുറം ശരണ്യയുടെ മൃതദേഹത്തിലൊന്നും അന്വേഷണവിധേയമാക്കേണ്ട തെളിവുകളൊന്നും ലഭിച്ചില്ല. പോസ്റ്റുമോർട്ടത്തിലും ഇതുതന്നെ വ്യക്തമായെന്നാണ് വിവരം. അങ്ങനെയായാൽ ശരണ്യ ആത്മഹത്യ ചെയ്തതാകാം. പക്ഷേ ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്തണം. ഇതിനുളള ശ്രമത്തിലാണ് പൊലീസ്. ഒരു വീട്ടിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ഒരേ രീതിയിൽ 52 ദിവസത്തിനുളളിൽ ആത്മഹത്യചെയ്യണമെങ്കിൽ വ്യക്തമായ കാരണമുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പൊലീസും ഒരുപോലെ സംശയിക്കുന്നത്. ശരണ്യയുടെ സഹോദരി കൃതികയുടെ മരണവും അന്വേഷണ വിധേയമാണ്. കൃതികയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ചുളള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽഫോണും മറ്റും വിശദമായി പരിശോധിക്കും. എസിപി ജി.പൂങ്കുഴലിയുടെ മേൽനോട്ടത്തിലാണ് ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുളള പൊലീസ് അന്വേഷണം.