മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ സഹോദരനെ കോളറിൽ പിടിച്ച കോഴിക്കോട് സ്പെഷൽ ബ്രാഞ്ച് എ.സി.പി: പ്രേംദാസിനോട് മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി. പ്രേംദാസിനെ സസ്പെൻഡ് ചെയ്യണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം.
നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്ക്കരിക്കാനായി കോഴിക്കോട് പൊതുശ്മശാനത്തിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. മൃതദേഹം സംസ്ക്കരിക്കാൻ വൈകിയപ്പോൾ പൊലീസ് ഇടപ്പെട്ടിരുന്നു. ഈ സമയം, ദേവരാജിന്റെ സഹോദരൻ ശ്രീധരനെ കോളറിൽ പിടിച്ച് മൃതദേഹം വേഗം സംസ്ക്കരിക്കണമെന്ന് എ.സി.പി:പ്രേംദാസ് ആക്രോശിച്ചു. സ്പെഷൽ ബ്രാഞ്ചിന്റെ ചുമതലയുള്ള എ.സി.പി, ദേവരാജിന്റെ സഹോദരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരേയും ഞെട്ടിച്ചു. മൃതദേഹത്തിനരികിൽ ആദരാഞ്ജലി അർപ്പിക്കുന്ന സഹോദരനോടുള്ള അസിസ്റ്റന്റ് കമ്മിഷണറുടെ പെരുമാറ്റം കാടത്തമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടി മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിലാണ് വിശദീകരണം.