അഴിമതിയെ കുറിച്ച് വിജിലൻസിന് പരാതി നൽകിയതിന് സാമൂഹിക പ്രവർത്തകന് ക്രൂര മർദ്ദനം. കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ അഴിമതി സംബന്ധിച്ച് വിജിലൻസിന് പരാതി നൽകിയ ചിറ്റാരിക്കാൽ സ്വദേശി അബ്ദുള്‍ സലാമിനെയാണ് പ്രതികളുടെ ബന്ധുക്കൾ ഉൾപ്പെടുന്ന സംഘം മർദ്ദിച്ചത്.
ഈസ്റ്റ് എളേരി പഞ്ചായത്തിൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നടന്ന അഴിമതിയെ കുറിച്ച് സലാം വിജിലൻസിന് പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തംഗങ്ങളായ സണ്ണി കോയിതുരുത്തിയലിനും ജെന്നി ടോമിനുമെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പ്രതികളുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ ആക്രമിച്ചെന്നാണ് പരാതി.
സാരമായി പരിക്കേറ്റ സലാം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിൽസയിലാണ്്. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സണ്ണി കോയിതുരുത്തിയിലും ജെന്നി ടോമും ഒരേ സമയം തൊഴിലുറപ്പ് ജോലിയിലും പഞ്ചായത്ത് ബോർഡ് മീറ്റിങിലും പങ്കെടുത്തതായി കാണിച്ച് പണം തട്ടിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്.