വയനാട് കല്‍പറ്റയ്ക്ക് സമീപമുളള യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ആറ് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. പീഡനത്തിനിരയായ കുട്ടികളുടെ രഹസ്യമൊഴി മജിസ്ട്രേട്ടിന്റെ മുന്‍പാകെ രേഖപ്പെടുത്തി. അതേസമയം കുട്ടികളെ സന്ദർശിച്ചശേഷം ക്രൂരപീഡനത്തിനാണ് അവർ ഇരയായതെന്ന് പി.കെ ശ്രീമതി എംപി പറഞ്ഞു. നഗ്നചിത്രങ്ങള്‍ പകര്‍ത്തിയശേഷം ആഴ്ചകളോളം പീഡിപ്പിക്കുകയായിരുന്നു.
എട്ടിലും ഒൻപതിലും പഠിക്കുന്ന കുട്ടികളാണ് പീഡനത്തിന് ഇരയായത്. പ്രദേശവാസികളായ പ്രതികള്‍ കുട്ടികളെ പ്രലോഭിപ്പിച്ച് യത്തിംഖാനയ്ക്ക് സമീപത്തെ ചായക്കടയിൽകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഇന്നലെതന്നെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കുട്ടികളുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. ശനിയാഴ്ച സ്കൂൾ അധികൃതർതന്നെയാണ് പീഡനവിവരം പൊലീസിൽ അറിയിക്കുന്നത്.
ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി കുട്ടികള്‍പറഞ്ഞെന്ന് പി.കെ ശ്രീമതി അറിയിച്ചു. നഗ്നചിത്രങ്ങള്‍പകര്‍ത്തിയശേഷം ഇതുകാട്ടി ഭീഷണിപ്പെടുത്തി പലവട്ടം പീഡിപ്പിച്ചു. സ്കൂളില്‍പോകുന്നതിനിടെ മറ്റ് പെണ്‍കുട്ടികളുടെയും ഫോട്ടോകളും ദൃശ്യങ്ങളും പ്രതികള്‍ പകര്‍ത്തിയെന്നും കുട്ടികള്‍ വെളിപ്പെടുത്തി. എല്ലാ കുട്ടികള്‍ക്കും കൗണ്‍സിലിങ് നല്‍കാൻ തയ്യാറാണെന്നും കേസിനോട് സഹകരിക്കുമെന്നും യത്തീംഖാന അധികൃതർ അറിയിച്ചു. പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന മെഡിക്കൽ റിപ്പോർട്ടും പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരിച്ചറിയൽ പരേഡ് നടത്താനുള്ള അപേക്ഷയും പൊലീസ് കോടതിക്ക് സമർപ്പിച്ചു.