മലപ്പുറം പെരിന്തൽമണ്ണയിൽ ആറു കിലോ കഞ്ചാവുമായി മൊത്തവിതരണക്കാരൻ പിടിയിലായി. തമിഴ്നാട് മധുര സ്വദേശി മധുരൈ ശിവനാണ് അറസ്റ്റിലായത്.
കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന മധുരൈ ശിവൻ പരോളിലിറങ്ങിയ ശേഷമാണ് വീണ്ടും കച്ചവടത്തിന് എത്തിയത്. ട്രെയിൻമാർഗം അങ്ങാടിപ്പുറത്ത് എത്തിച്ച് കൊളത്തൂരിലെ ചില്ലറ കച്ചവടക്കാർക്ക് കൈമാറുബോഴാണ് വലയിലായത്. ഏഴു കിലോ കഞ്ചാവ് വിൽക്കുന്നതിനിടെ പെരിന്തൽമണ്ണയിൽ കഴിഞ്ഞ വർഷവും ശിവൻ പൊലീസ് പിടിയിലായിരുന്നു. ഒഡീഷ, ആന്ധ്ര സംസ്ഥനങ്ങളിൽ നിന്ന് നൂറു കണക്കിന് കിലോ കഞ്ചാവ് എത്തിച്ച് തമിഴ്നാട്ടിൽ സൂക്ഷിച്ചാണ് ചില്ലറ വിൽപനം. മധുര, ഡിണ്ടിഗൽ, പൊളളാച്ചി, പഴനി എന്നിവിടങ്ങളിലെ ഏജന്റുമാരാണ് മധുരൈ ശിവന് വേണ്ടി കേരളത്തിൽ ചില്ലറ വിൽപനക്ക് എത്താറുളളത്.
ട്രെയിൻ മാർഗമാണ് കേരളത്തിലേക്ക് ശിവന്റെ സംഘം പതിവായി കഞ്ചാവ് കടത്തുന്നത്. ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതി വീണ്ടും പിടിയിലായതോടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. വടകര നാർകോട്ടിക് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.