മാറത്തഹള്ളിയിൽ കഴിഞ്ഞ ദിവസം പൊലീസ് വെടിവച്ചു പിടികൂടിയ ശിവരാമ റെഡ്ഡി (30) കഴിഞ്ഞ രണ്ടിന് കുന്ദലഹള്ളി ഗേറ്റിലെ പേയിങ് ഗെസ്റ്റ് താമസ സ്ഥലത്തു (പിജി) കയറി 23 വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതി. 2014 ജൂൺ ആറിന് ഇലക്ട്രോണിക് സിറ്റിക്കു സമീപം ദൊഡ്ഡത്തൊഗൂരിലെ പിജിയിൽ ജാർഖണ്ഡ് സ്വദേശിനിയായ 25 വയസ്സുകാരി സോഫ്ട്‌വെയർ എൻജിനീയറെ പീഡിപ്പിച്ച കേസിലെ പ്രതിയുമാണ് ഇയാൾ.
കഴിഞ്ഞ രണ്ടിന് പുലർച്ചെ കുന്ദലഹള്ളി ഗേറ്റിലെ പിജിയിൽ കടന്നുകയറിയ ഇയാൾ കത്തിമുനയിൽ നിർത്തിയാണ് പീഡിപ്പിച്ചതെന്ന് വൈറ്റ്ഫീൽഡിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ഡൽഹി സ്വദേശിനിയായ യുവതി എച്ച്എഎൽ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉറങ്ങിക്കിടക്കുന്നതിനിടെ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോഴാണ് ഇയാളെ കണ്ടത്. തുടർന്ന് രക്ഷയ്ക്കായി ബഹളംവച്ചെങ്കിലും കത്തി കാട്ടി നിശ്ശബ്ദയാക്കുകയായിരുന്നു. ഒച്ചവച്ചാൽ തനിക്കൊപ്പമുള്ള കൂട്ടാളികളെയും മുറിക്കുള്ളിലേക്ക് വിളിച്ചുവരുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.
തുടർന്ന് കൈവശമുണ്ടായിരുന്ന പണവും ആഭരണങ്ങളും മൊബൈൽ ഫോണും ഇയാൾ കവർന്നതായും പരാതിയിൽ പറയുന്നു. തന്റെ വ്യക്തിപരമായ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞതിനൊപ്പം കൂടെ താമസിക്കുന്ന യുവതിയുടെ തിരിച്ചറിയൽ കാർഡും ശിവരാമ റെഡ്ഡി കൈവശപ്പെടുത്തി. തുടർന്ന് ഇയാൾ മുറിവിട്ടു പോയപ്പോഴാണ് സുഹൃത്തിനെ വിളിച്ച കാര്യങ്ങൾ വിശദീകരിച്ച് പൊലീസിനെ സമീപിച്ചത്. ഏറെ പ്രയാസപ്പെട്ട് പൊലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറത്തഹള്ളി ഒൗട്ടർ റിങ് റോഡിനു സമീപം ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ഇയാളെ പൊലീസ് വെടിവച്ചുപിടിച്ചത്.
മുപ്പത്തഞ്ചോളം പെൺകുട്ടികളെ പീഡിപ്പിച്ചയാളെന്നു പൊലീസ്
മുപ്പത്തഞ്ചോളം പെൺകുട്ടികളെ ശിവരാമ റെഡ്ഡി പീഡിപ്പിച്ചതായി തെളിവുകളുണ്ടെന്നു പൊലീസ് വ്യക്തമാക്കുന്നു. ഇലക്ട്രോണിക് സിറ്റി സംഭവം കൂടാതെ അഡുഗോഡിയിലും ബെന്നാർഘെട്ടയിലും രണ്ടു പെൺകുട്ടികളെ വീതവും ആനേക്കൽ, വർത്തൂർ, എച്ച്എഎൽ എന്നിവിടങ്ങളിൽ ഓരോ പെൺകുട്ടിയെയും ഇയാൾ മാനഭംഗപ്പെടുത്തിയതായി കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പതിനാറ് കേസുകളിൽ ഇയാൾക്കെതിരെയുള്ള തെളിവുകൾ പൊലീസിന്റെ പക്കലുണ്ട്.
ആന്ധ്രാപ്രദേശിലെ പലമനേമർ സ്വദേശിയാണ് ശിവരാമ റെഡ്ഡി. ബെംഗളൂരുവിലേക്ക് വിവാഹിതയായി വന്ന സഹോദരിയോടൊപ്പമാണ് ഇയാൾ നഗരത്തിലെ ആവലഹള്ളിയിൽ താമസമാക്കിയത്. സഹോദരീഭർത്താവ് നടത്തിയിരുന്ന ഹൗസ് കീപ്പിങ് സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന ഇയാൾ പിന്നീട് കാബ് ഡ്രൈവറാകുകയായിരുന്നു. ഹൊസ്കോട്ടയിലാണ് നിലവിൽ താമസിച്ചുവരുന്നത്.
അവിവാഹിതരായ പെൺകുട്ടികളെയാണ് ശിവരാമ റെഡ്ഡി ലക്ഷ്യമിടുന്നത്. 2011ൽ ഒരു കാറിനുള്ളിൽ കാമുകീകാമുകൻമാർ ഒരുമിച്ചിരിക്കുന്നത് കണ്ട് ഇയാൾ പിടികൂടി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഈ പെൺകുട്ടിയെ പല സമയങ്ങളിലായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും പൊലീസിനു തെളിവുകൾ ലഭിച്ചിരുന്നു. രാത്രി ഒരു മണിക്കു ശേഷം പിജികളിൽ ഒറ്റയ്ക്കുള്ള പെൺകുട്ടികളെയാണ് ശിവരാമ റെഡ്ഡി കൂടുതലായും ആക്രമിച്ചിരുന്നത്. മുറിയുടെ പൂട്ടുപൊളിച്ച് ഉള്ളിൽ കയറുമ്പോൾ ഒന്നിലേറെ പെൺകുട്ടികളുണ്ടെന്നു ബോധ്യപ്പെട്ടാൽ ഇവരുടെ മൊബൈലും പഴ്സും കവർന്ന് കടന്നുകളയുന്നതാണ് രീതി.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക