തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നാടകോത്സവം കാണാനെത്തിയ യുവാവിനെ എസ്.എഫ്.ഐക്കാർ മർദിച്ചതായി പരാതി. തടുക്കാൻ ചെന്ന രണ്ടു വിദ്യാർഥിനികളേയും എസ്.എഫ്.ഐ പ്രവർത്തകർ കൈയേറ്റം ചെയ്തായും ആരോപണമുണ്ട്. അതേസമയം, കോളജിലെ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയപ്പോൾ എതിർത്തതാണെന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം.
യൂണിവേഴ്സിറ്റി കോളജിൽ നടക്കുന്ന നാടകോത്സവം കാണാനെത്തിയ ജിജേഷ് എന്ന യുവാവിനാണ് മർദനമേറ്റത്. കോളജിലെ വിദ്യാർഥികളായ സൂര്യഗായത്രി, അസ്മിദ കബീർ എന്നിവർക്കൊപ്പമായിരുന്നു ജിജേഷ് ക്യാംപസിലെത്തിയത്. പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നതിനെ എസ്.എഫ്.ഐ പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നം തുടങ്ങിയതെന്ന് ജിജേഷ് പറയുന്നു.
തടുക്കാൻ ചെന്ന വിദ്യാർഥിനികൾക്കുനേരേയും കൈയേറ്റമുണ്ടായി. ജിജേഷിന്റേയും വിദ്യാർഥിനികളുടേയും പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.