സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്ന കേസുകളില്‍ കാര്യക്ഷമമായ അന്വേഷണത്തിന് പൊലീസ് മേധാവിയായിരിക്കെ ടിപി സെന്‍കുമാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഉദ്യോഗസ്ഥര്‍ അവഗണിക്കുന്നു. ഇതാണ് കൊച്ചിയിലെ മിഷേല്‍ ഷാജി കേസില്‍ തിരിച്ചടിയായതെന്ന് വ്യക്തമാകുന്നു. പൊതുജനങ്ങളുടെ ഇത്തരം പരാതികള്‍, സ്വന്തം പ്രശ്നമെന്ന വികാരത്തില്‍ പരിഗണിക്കണമെന്നാണ് സെന്‍കുമാര്‍ അന്ന് പൊലീസുകാരോട് ആവശ്യപ്പെട്ടത്.
ഡിജിപി സ്ഥാനത്തിന് യോഗ്യനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ടിപി സെന്‍കുമാറിന്റെ ഈ സര്‍ക്കുലറെങ്കിലും പൊലീസുകാര്‍ പാലിച്ചെങ്കില്‍ മിഷേലിന്റെ മരണം സേനക്ക് ഉണ്ടാക്കിയ വലിയ അപമാനം ഒഴിവായേനേ. രേഖാമൂലമുള്ള പരാതി വേണമെന്നില്ല. സ്ത്രീകളെയോ കുട്ടികളെയോ കാണാതായെന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചാല്‍ ഉടനടി നടപടി തുടങ്ങണം. കേസ് റജിസ്റ്റര്‍ ചെയ്യണം. ഏതെല്ലാം വകുപ്പുകള്‍ ചുമത്തണം എന്നതടക്കം കാര്യങ്ങള്‍ വിശദമായി പൊലീസുകാര്‍ക്ക് പറഞ്ഞു കൊടുക്കുന്ന മട്ടിലായിരുന്നു 2015ലെ ടിപി സെന്‍കുമാറിന്റെ ഈ സര്‍ക്കുലര്‍.
പെണ്‍കുട്ടികളെ കാണാതാകുന്ന കേസുകളില്‍ പ്രണയം മൂലം വീടുവിട്ടുപോയതാണെന്ന മുന്‍വിധി ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കുണ്ടാകാറുണ്ട്. ഇതൊരിക്കലും പാടില്ലെന്ന് സെന്‍കുമാര്‍ പറയുന്നു. പ്രണയം നടിച്ച് കുട്ടികളെ വശീകരിച്ച് കൊണ്ടുപോകുന്നത് പതിവാണ്. ഇത്തരം പരാതികളില്‍ സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെകര്‍, ഡിവൈഎസ്പി എന്നിവര്‍ കൂടിയാലോചിച്ച് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണം. ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിക്കുകയും അന്വേഷണത്തിന്റെ പുരോഗതി അദ്ദേഹം വിലയിരുത്തുകയും വേണം. സ്വന്തം കുട്ടിയെയോ സഹോദരിയെയോ കാണാതായാൽ എന്ത് സഹായം നാം ആഗ്രഹിക്കും, ആ വിധത്തിലാകണം ഇത്തരം പരാതികളില്‍ നമ്മുടെ പ്രവർത്തനം എന്നുകൂടി സെന്‍കുമാര്‍ പൊലീസുകാരോട് ആവശ്യപ്പെട്ടു.
പാവപ്പെട്ട രക്ഷിതാക്കള്‍ സഹായത്തിനായി പൊലീസ് സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കേണ്ട സ്ഥിതി ഉണ്ടാക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇനി, പതിനെട്ടുകാരിയായ മകള്‍ മിഷേലിനെ കാണാതായെന്ന പരാതിയുമായി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയ പിതാവ് ഷാജി വര്‍ഗീസിന്റെ അനുഭവം നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വ്യക്തമാക്കുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി സര്‍ക്കുലര്‍ പകര്‍ത്തിയെഴുതി പഠിപ്പിക്കാന്‍ കൂടി ശ്രമിച്ച ടിപി സെന്‍കുമാര്‍ , ഇപ്പോഴത്തെ കേസില്‍ പ്രതികരണത്തിന് തയ്യാറായില്ല.