തൊടുപുഴ∙ അധ്യാപകരില്ലാത്ത സമയത്തു സംസാരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രിൻസിപ്പലിന്റെ വക പ്രാകൃത ശിക്ഷ. പൊരിവെയിലത്തു പത്തു റൗണ്ട് സ്കൂൾ ഗ്രൗണ്ടിൽ ഓടിച്ചാണു കുട്ടികളെ ശിക്ഷിച്ചത്. ഓട്ടത്തിനു ശേഷം കുട്ടികളുടെ കൈകളിൽ ഭാരമുള്ള പുസ്തകങ്ങൾ വച്ചു പത്തു മിനിറ്റോളം നിർത്തിയതായും പരാതിയുണ്ട്. സംഭവത്തെക്കുറിച്ചു മനുഷ്യാവകാശ കമ്മിഷനു പരാതി നൽകാനാണു രക്ഷിതാക്കളുടെ തീരുമാനം. അടിമാലി മേഖലയിലെ ഒരു അൺ എയ്ഡഡ് സ്കൂളിലാണു സംഭവം. അധ്യാപകരില്ലാത്തപ്പോൾ സംസാരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 10 കുട്ടികളെയാണു പ്രിൻസിപ്പൽ ശിക്ഷിച്ചത്. ഇവരെ ക്ലാസ് മുറിക്കു പുറത്തിറക്കിയ പ്രിൻസിപ്പൽ ഗ്രൗണ്ടിലെത്താൻ നിർദേശിച്ചു.
നട്ടുച്ച നേരത്തായിരുന്നു ഇത്. തുടർന്ന് ഇവരോടു പത്തു റൗണ്ട് ഓടാൻ പറഞ്ഞു. പൊരിവെയിലത്തു കുട്ടികൾ ഓടിയപ്പോൾ ചിലർ തളർന്നുവീണു. അഞ്ചു റൗണ്ടു പോലും പലർക്കും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിനു ശേഷം ഇവരെ മാറ്റിനിർത്തി ഭാരമേറിയ പുസ്തകങ്ങൾ നൽകിയ ശേഷം പത്തു മിനിറ്റു നിർത്തി. മാപ്പു പറഞ്ഞ ശേഷമാണു വിദ്യാർഥികളെ ക്ലാസിലിരിക്കാൻ പ്രിൻസിപ്പൽ അനുവദിച്ചതത്രേ. പ്രിൻസിപ്പലിന്റെ ശിക്ഷയെ തുടർന്നു പല കുട്ടികളും തളർന്ന് അവശരായി. ഇതിൽ ഒരു കുട്ടി അടിമാലി ടൗണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തി. വിവരം പുറത്തുപറയാതിരിക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർ ആശുപത്രി ബിൽ തുക അടച്ചു രക്ഷിതാക്കളോടു മാപ്പു പറഞ്ഞു.
സ്കൂളിൽ നിന്നു കുട്ടികളെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി മറ്റു സ്കൂളുകളിലേക്കു മാറ്റുന്നതിനുള്ള ചില രക്ഷിതാക്കളുടെ നീക്കവും തടഞ്ഞിട്ടുണ്ട്. മുൻപ് സ്കൂളിന്റെ ചുമതല വഹിച്ചിരുന്ന ഇതേ പ്രിൻസിപ്പലിനെ ചില ആരോപണങ്ങളുടെ പേരിൽ ഇവിടെ നിന്നു സമീപ ജില്ലയിലേക്കു സ്ഥലം മാറ്റിയിരുന്നു. തുടർന്നു രണ്ടുവർഷം മുൻപാണു വീണ്ടും പഴയ സ്കൂളിൽ ഇദ്ദേഹം തിരിച്ചെത്തിയത്. കുട്ടികൾക്കു പ്രാകൃതശിക്ഷ നൽകിയതിനെക്കുറിച്ചുള്ള വിവരം പുറത്തായതോടെ സ്ഥലത്തെ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾ സ്കൂളിലെത്തി ഇതു ചോദ്യം ചെയ്തപ്പോൾ പ്രിൻസിപ്പൽ ക്ഷമാപണം നടത്തി. സംഭവത്തെക്കുറിച്ചു പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും ചില രക്ഷിതാക്കൾ വിവരം അറിയിച്ചിട്ടുണ്ട്.