നിഷ്കളങ്കരായ ആളുകളെ ഭീകരാക്രമണത്തിൽ വധിച്ചവർ സ്വന്തം കുടുംബത്തെയും മറക്കുന്നതാണു നല്ലതെന്നു സുപ്രീം കോടതി. മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടു ജമ്മു കശ്മീർ ഇസ്‌ലാമിക് ഫ്രണ്ട് ഭീകരൻ മുഹമ്മദ് നൗഷാദ് നൽകിയ ജാമ്യാപേക്ഷ നിരസിച്ചാണു ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
1996 മേയ് 21നു ലജ്പത് നഗർ മാർക്കറ്റിൽ നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ ആദ്യം മുഹമ്മദ് നൗഷാദിനു വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് അതു ജീവപര്യന്തം തടവാക്കി.
രണ്ടു ദശകമായി താൻ ജയിലിലാണെന്നും ഈ മാസം 28നു നടക്കുന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നൗഷാദിന്റെ ജാമ്യാപേക്ഷ.