ലഹരി ഉപയോഗത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനം കൊച്ചിക്കാണെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. കഴിഞ്ഞ ആറു മാസത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത ലഹരിക്കേസുകളുടെ എണ്ണം കാൽ ലക്ഷം കവിഞ്ഞുവെന്നും എക്സൈസ് കമ്മിഷണർ കോഴിക്കോട്ട് വ്യക്തമാക്കി.
കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിനെ ലഹരി വിമുക്ത നാടായി പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് കേരളത്തിന്റെ ദയനീയ അവസ്ഥ വിവരിച്ചത്. ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചു. പന്ത്രണ്ടിനും പതിനെട്ടിനും മധ്യേ പ്രായമുള്ളവരിൽ എഴുപതു ശതമാനവും ഒരുതവണയെങ്കിലും ലഹരി ഉപയോഗിച്ചവരാണ്. ലഹരി ഉപയോഗത്തിൽ ആദ്യ സ്ഥാനം അമൃതസറിനാണ്. തൊട്ടുപിന്നിൽ കൊച്ചിയും.
കഴിഞ്ഞ ആറുമാസത്തിനിടെ ലഹരിക്കേസുകളിൽ ജയിലിലായത് കാൽ ലക്ഷം പേരാണ്. ഒരു ലക്ഷം ടൺ പാൻ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. രണ്ടായിരത്തി അഞ്ഞൂറു കേന്ദ്രങ്ങളിൽ രക്ഷിതാക്കൾക്കായി ക്ലാസ് സംഘടിപ്പിച്ചു. മൂവായിരം വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ക്ലബ്ബുകൾ രൂപികരിച്ചതായും എക്സൈസ് കമ്മിഷണർ പറഞ്ഞു.