തൃശൂരിൽ ഭിന്നലിംഗക്കാരെ മർദിച്ചതിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ചൂരൽ കൊണ്ട് അടിച്ച എ.എസ്.ഐ അടക്കമുള്ളവർക്കെതിരെ നടപടിയെടുത്തെക്കും. തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച അർധരാത്രി തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് ഭിന്ന ലിംഗക്കാരായവരെ പൊലീസ് ഓടിച്ചിട്ട് അടിച്ചെന്നാണ് പരാതി.
ആരോപണം ശരിയാണെന്ന് തൃശൂർ റേഞ്ച് ഐ.ജി. എം.ആർ.അജിത്കുമാറിന്റെ നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തൃശൂർ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐയുടെ നേതൃത്വത്തിലെ നൈറ്റ് പട്രോളിങ് സംഘമാണ് മർദിച്ചത്. കെ.എസ്. ആർ.ടി.സി സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസിൽ കണ്ടവരെ ചൂരൽ വച്ച് അടിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വിഭാഗത്തിൽ പെട്ടവർക്കെതിരെ വ്യാപക പരാതിയുണ്ടായിരുന്നുവെന്നും അതിനാൽ കൂട്ടം കൂടി നിന്നപ്പോൾ പിരിച്ചുവിടുകയായിരുന്നുവെന്നുമാണ് പൊലീസുകാരുടെ വിശദീകരണം.
എങ്കിൽ പൊലും മർദിച്ചത് വീഴ്ചയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ ഐ. ജിക്ക് റിപ്പോർട്ട് ലഭിച്ചാലുടൻ വകുപ്പതല നടപടിയുണ്ടായേക്കും. അതെ സമയം മർദനമേറ്റത്തിയവരെ തൃശൂർ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ചികിത്സിക്കാൻ തയാറായില്ലെന്നും പരാതിയുണ്ട്. ഇതിൽ ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.