കോഴിക്കോട് പയ്യോളിയിൽ വീട്ടമ്മ ജീവനൊടുക്കാൻ കാരണം സദാചാര പൊലീസ് ചമഞ്ഞ ബന്ധുക്കളുടെ മാനസിക പീഡനംമൂലമെന്ന് ആക്ഷേപം. വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പിലെ ഒരു പേജ് കീറിക്കളഞ്ഞെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
പയ്യോളി സ്വദേശിനിയായ റൈഹാനത്താണ് ഭർതൃവസതിയിൽ ഒരു മാസം മുമ്പ് ജീവനൊടുക്കിയത്. മുപ്പത്തിമൂന്നു വയസായിരുന്നു. മൂന്നു മക്കളുണ്ട്. ഭർത്താവ് റസാക്കിന് വിദേശത്താണ് ജോലി. റൈഹാനത്ത് കുടുംബശ്രീ പ്രവർത്തകയായിരുന്നു. ഭർത്താവിന്റെ ബന്ധുവാണ് സദാചാര പൊലീസ് ചമഞ്ഞ് വീട്ടിൽ എത്തി കുഴപ്പമുണ്ടാക്കിയതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. മൊബൈൽ ഫോൺ തട്ടിയെടുത്തു. അവസാനം ഫോണിൽ വിളിച്ച ഓട്ടോ ഡ്രൈവറെ ചുറ്റിപ്പറ്റി അപവാദം പ്രചരിപ്പിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് ആരോപണം.
ആത്മഹത്യാക്കുറിപ്പിലെ ഒരു പേജ് കീറിക്കളഞ്ഞതും സദാചാരവാദിയാണെന്ന് നാട്ടുകാർ ആരോപിച്ചു. കുറ്റക്കാരെ പിടികൂടാൻ പൊലീസ് തയറാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകി.