അടൂരിലെ ബധിര വിദ്യാലയ ഹോസ്റ്റലിൽ വിദ്യാർഥിനി മരിച്ചതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കൊല്ലം കിഴക്കേക്കല്ലട സ്വദേശിനി മായയെയാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. ഹോസ്റ്റൽ വാർഡനെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ അടൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. മണക്കാലയിൽ പ്രവർത്തിക്കുന്ന ഭാഗിക ശ്രവണവിദ്യാലയത്തിലെ പ്ലസ് വൺ സയൻസ് വിഭാഗം വിദ്യാർഥിനിയായിരുന്നു മായ.
കഴിഞ്ഞദിവസം ഹോസ്റ്റലിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കടുത്ത പനിയാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനവും ശ്രദ്ധക്കുറവുമാണ് മരണത്തിനിടയാക്കിയതെന്ന് ഇവർ ആരോപിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മായയുടെ മൃതദേഹം സംസ്ക്കരിച്ചു. സംസ്ക്കാരച്ചടങ്ങിൽ വാർഡർ പങ്കെടുക്കാതിരുന്നത് ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്നും ബന്ധുക്കൾ പറയുന്നു. ആഴ്ചതോറും വീട്ടിലെത്തിയിരുന്ന മായ പരീക്ഷയായതിനാൽ കഴിഞ്ഞയാഴ്ച വീട്ടിലേയ്ക്കെത്തിയില്ല.
മരിക്കുന്നതിന് തലേദിവസം മാതാവ് ഹോസ്റ്റലിലെത്തി മായയെ കണ്ടിരുന്നെങ്കിലും അസുഖമുള്ളതായി പറഞ്ഞില്ല. മരണമുണ്ടായ ദിവസം രാവിലെ മായയ്ക്ക് അസുഖം കൂടുതലാണെന്നും അത്യാവശ്യമായി ഹോസ്റ്റലിലെത്തണമെന്നും സ്കൂൾ അധികൃതർ ബന്ധുക്കളെ അറിയിച്ചു. മാതാവും ബന്ധുക്കളുമെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. മായയ്ക്ക് പനിയുള്ളതിനാൽ ചികിൽസ നൽകിയിരുന്നതാണെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.