കോഴിക്കോട് കായണ്ണയിൽ ക്രിമിനൽ കേസിലെ സാക്ഷിയായ യുവാവ് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബന്ധുക്കൾ. സാക്ഷി മൊഴി തിരുത്താൻ വിസമ്മതിച്ചതിന്റെ പേരിൽ കേസിലെ പ്രതികൾ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
കോഴിക്കോട് കായണ്ണയിലെ കൂലിപ്പണിക്കാരനായ ചന്ദ്രനാണ് രണ്ടാഴ്ച മുമ്പ് പൊള്ളലേറ്റു മരിച്ചത്. നാട്ടിലെ ക്ഷേത്രത്തിൽ ഉൽസവം കാണാൻ പോയതായിരുന്നു. കതിന പൊട്ടിക്കുന്ന പറമ്പിലേക്ക് മനപൂർവം വിളിച്ചുവരുത്തി മദ്യം നൽകി അബോധാവസ്ഥയിലാക്കിയെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ചന്ദ്രന്റെ നേരേയ്ക്കു കതിന ചരിച്ചുവച്ച് തിരിക്കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. പലതവണ പൊലീസിന് പരാതി നൽകിയിട്ടും രാഷ്ട്രീയ സമ്മർദ്ദം കാരണം അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം.
അതേസമയം, കതിന പൊട്ടിയത് സാധാരണ അപകടമാണെന്ന ഉറച്ച നിഗമനത്തിലാണ് പൊലീസ്. ആളുകൾ പലരും ഈ അപകടം കണ്ടിട്ടുണ്ടെന്നും കൂരാച്ചുണ്ട് പൊലീസ് വ്യക്തമാക്കി. എന്നാൽ, പൊള്ളലേറ്റ് നാലു ദിവസം ഓർമയോടെ ആശുപത്രിയിൽ കഴിഞ്ഞിട്ടും ചന്ദ്രന്റെ മരണമൊഴി രേഖപ്പെടുത്താൻ പൊലീസ് തയാറാകത്തത് വീഴ്ചയാണെന്ന് ബന്ധുക്കൾ പറഞ്ഞു.