റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനിൽനിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ അറസ്റ്റിൽ. കട്ടപ്പന കാഞ്ചിയാർ സ്വദേശി പി.ജെ. വർഗീസാണ് (46) അറസ്റ്റിലായത്. കടവന്ത്ര പൊലീസാണ് കട്ടപ്പനയിൽനിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
മാസങ്ങൾക്കുമുൻപ് നടന്ന ഇടപാടിനെക്കുറിച്ച് നാലു മാസം മുൻപാണ് കുഞ്ചാക്കോ ബോബൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. പനമ്പിള്ളി നഗറിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വർഗീസ്, എറണാകുളം പുത്തൻകുരിശിൽ കുഞ്ചാക്കോ ബോബന്റെ പങ്കാളിത്തത്തോടെ സ്ഥലം വാങ്ങാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ, പലവിധ കാരണങ്ങളാൽ ഈ ഇടപാട് നടന്നില്ല. കുഞ്ചാക്കോ ബോബനിൽനിന്ന് ഇയാൾ വാങ്ങിയ പണവും മടക്കി നൽകിയില്ല.
പലതവണ പണം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് നടൻ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.