ഭക്ഷ്യധാന്യങ്ങൾ സപ്ലൈക്കോ ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിൽ എത്തിക്കുന്ന വാതിൽപടി വിതരണത്തിൽ ക്രമക്കേടെന്ന് ആരോപണവുമായി റേഷൻ വ്യാപാരികൾ. ഗോഡൗണുകളിൽ നിന്ന് ധാന്യങ്ങൾ കൃത്യമായി തൂക്കിയല്ല കടകളിൽ എത്തിക്കുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പദ്ധതി ആദ്യമായി നടപ്പാക്കിയ കൊല്ലം ജില്ലയിൽ റേഷൻവ്യാപാരികൾ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്.
കൊട്ടാരക്കര വെയർഹൗസിൽ നിന്ന് റേഷൻകടകളിൽ ഇന്നലെ എത്തിച്ച 400 അരിചാക്കുകളുടെ അളവിൽ കുറവ് കണ്ടതോടെ കച്ചവടക്കാർ നേരിട്ട് സപ്ലൈക്കോ ഗോഡൗണിൽ എത്തി. ഗോഡൗണുകളിൽ നിന്ന് കൃത്യമായി തൂക്കി കടകളിൽ എത്തിക്കേണ്ട ലോഡുകളിൽ ക്രമക്കേട് നടക്കുന്നുവെന്ന് ഇതോടെയാണ് വ്യാപാരികൾ ആരോപണം ഉന്നയിച്ചത്. തുടർന്ന് വെയർഹൗസ് മാനേജരെ കച്ചവടക്കർ ഉപരോധിച്ചു. അരിച്ചാക്കിന്റെ തൂക്കം നോക്കി അളവ് രേഖപ്പെടുത്താതെ കടകളിൽ എത്തിച്ചാൽ ഏറ്റെടുക്കാനാവില്ലെന്ന് കച്ചവടക്കാർ പറഞ്ഞു.
നേരത്തെ ഗോഡൗണുകളിൽ നിന്ന് ഇടനിലക്കാർ വഴി കടകളിൽ എത്തിയിരുന്ന ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തുന്നത് വ്യാപകമായിരുന്നു. ദേശീയ ഭക്ഷ്യഭദ്രത നിയമന്റെ ഭാഗമായി വാതിൽപ്പടി വിതരണം നടപ്പാക്കിയതോടെ തട്ടിപ്പുകൾ അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നല്ലരീതിയിൽ നടപ്പാക്കാവുന്ന പദ്ധതിയും അട്ടിമറിക്കപ്പെടാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് അളവ് രേഖപ്പെടുത്താതെയുള്ള സപ്ലൈക്കോയുടെ നടപടി.