ഇടുക്കിയിൽ തോട്ടം തൊഴിലാളികൾക്ക് വിതരണത്തിനായെത്തിക്കുന്ന റേഷനരി വ്യാപകമായി മറിച്ചുവിൽക്കുന്നു. മറയൂർ കോവിൽകടവിലെ പലചരക്ക് കടയിൽ നിന്ന് അഞ്ഞൂറ് കിലോ റേഷനരി പിടിച്ചെടുത്തു. കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നാർ പഞ്ചായത്തിലെ ചെണ്ടുവര എസ്റ്റേറ്റ് തൊഴിലാളികൾക്കായി നൽകിയ റേഷനരി മറയൂർ പഞ്ചായത്തിലെ കടയിലേക്കാണ് മറച്ചുവിറ്റത്. മുപ്പത് കിലോമീറ്റർ അകലെ എസ് സി സ്റ്റോറിലാണ് അരി എത്തിയത്. മറയൂര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അൻപത് കിലോയുടെ പത്ത് ചാക്ക് റേഷനരി കടയിൽ കണ്ടെത്തി. കടയുടമ വിമലനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെണ്ടുവരയില്‍ നിന്ന് കാന്തല്ലൂര്‍ മന്നവന്‍ ചോലവഴിയാണ് അരി കോവിൽകടവിലെത്തിയത്. വാഹനത്തിൽ നിന്ന് അരി ഇറക്കി ചുമട്ടുതൊഴിലാളികൾ മടങ്ങിയതിന് പിന്നാലെയായിരുന്നു പൊലീസിന്റെ പരിശോധന. റേഷനരി മറച്ചുവിറ്റുള്ള കേസുകൾ പെരുകുമ്പോളും ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകുന്നില്ല.
മറയൂരിൽ ആൾതാമസമില്ലാത്ത വീട്ടിൽ രഹസ്യമായി സൂക്ഷിച്ച ഒരുടൺ റേഷനരി കഴിഞ്ഞ മാസം പൊലീസ് പിടികൂടിയിരുന്നു. ചട്ടമൂന്നാറിലെ റേഷൻ കടയിലേക്ക് അനുവദിച്ച മുപ്പത് ചാക്ക് അരിയാണ് വീട്ടിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വീട്ടുടമയ്ക്കും റേഷൻ കട ഉടമയ്ക്കുമെതിരെ പൊലീസ് കേസെടുത്തുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.