പുണെയിലെ ഇൻഫോസിസിൽ ഉദ്യോഗസ്ഥയായിരുന്ന കോഴിക്കോട് സ്വദേശിനി രസീലയുടെ കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്ന് ബന്ധുക്കൾ. സംഭവത്തിൽ മാനേജരുടെ പങ്ക് പരിശോധിക്കണമെന്ന് രസീലയുടെ സഹോദരൻ ആവശ്യപ്പെട്ടു.
സഹോദരൻ ലെജിൻകുമാറിനോട് രസീല മാനേജരുടെ മാനസികപീഡനത്തെ കുറിച്ച് പറഞ്ഞിരുന്നു. മാനേജർക്കൊപ്പം പുറത്ത് ചുറ്റിക്കറങ്ങാൻ ചെല്ലാത്തതിന്റെ പേരിൽ മാനസികമായി പീഢിപ്പിച്ചിരുന്നുവെന്നാണ് രസീല സഹോദരനോട് നേരത്തെ പറഞ്ഞിരുന്നത്. മാത്രവുമല്ല, സ്ഥലംമാറ്റം വേണമെന്ന അപേക്ഷയെ ചൊല്ലി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രസീലയും മാനേജരും തർക്കിച്ചിരുന്നു. ഈ തർക്കിച്ചതിന്റെ പ്രത്യാഘാതം ഭാവിയിൽ അനുഭവിക്കേണ്ടി വരുമെന്ന് മാനേജർ മുന്നറിയിപ്പു നൽകിയിരുന്നതായാണ് സഹോദരൻ പറയുന്നത്.
പുണയിലെ പൊലീസിൽ വിശ്വാസമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. മരിച്ചു വിവരമറിഞ്ഞ് പുണെയിലേക്ക് പോകുംവഴി പതിനഞ്ചു രൂപ വരെ കൈക്കൂലി വാങ്ങിയ പൊലീസുകാരെ വഴിമധ്യേ കണ്ടെന്നും ഇങ്ങനെയുള്ളവർ കൊലക്കേസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്ന് രസീലയുടെ അമ്മാവൻ പറഞ്ഞു. ബന്ധുക്കൾ വീണ്ടും പുണെയിലേക്ക് അടുത്തയാഴ്ച പോകും.