പൂണെ ഇൻഫോസിസിൽനടന്ന കോഴിക്കോട് സ്വദേശിനി രസീലരാജുവിൻറെ കൊലപാതകത്തിൽ, കമ്പനിക്ക് സുരക്ഷാവീഴ്ച സംഭവിച്ചതായി പൊലീസ്. ഒഴിവുദിവസം തനിയെ ജോലിക്കുപോയ രസീലയ്ക്ക് സുരക്ഷയൊരുക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമായിരുന്നുവെന്ന് പൂണെ പൊലീസ് കമ്മിഷണർ പറഞ്ഞു. കൊലപാതകത്തിന് പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായംലഭിച്ചോയെന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.
കോഴിക്കോട് പായിമ്പ്രസ്വദേശിനി രസീലരാജുവിനെ പൂണെ ഇൻഫോസിസിലെ ഒൻപതാംനിലയിൽവച്ച് സുരക്ഷാജീവനക്കാരൻ കൊലപ്പെടുത്തിയത് ഞായറാഴ്ചയാണ്. സംഭവത്തിൽ അന്വേഷണം തുടരുന്നപോലീസ് കമ്പനിയിലുണ്ടായ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ. തനിച്ച് ജോലിചെയ്യേണ്ടിവരുന്ന ഒരാള്‍ക്ക് തൊഴിലിടത്ത് സുരക്ഷനൽകേണ്ടത് അതത് കമ്പനികളുടെ ഉത്തരവാദിത്തമാണ്. ഇൻഫോസിസിൽ നടന്നത് തികഞ്ഞ സുരക്ഷാപാളിച്ചയാണ്. കമ്പനിയിലെ സിസിടിവി ക്യാമറകളുടെ നിരീക്ഷണം ശരിയായി നടന്നിരുന്നെങ്കിൽ സുരക്ഷാവിഭാഗത്തിന് അത് കണ്ടെത്താൻ കഴിയുമായിരുന്നു.
എമർജൻസി അലാറം പ്രവർത്തിക്കാഞ്ഞത് എന്തുകൊണ്ട്. പൂണെ പൊലീസ് കമ്മിഷണർ രശ്മി ശുക്ല മാധ്യമങ്ങളോട് പറഞ്ഞത് ഇവയൊക്കെയാണ്. അതായത്, ഇപ്പോഴും അവശേഷിക്കുന്ന ചോദ്യം, രസീല ജോലിചെയ്തിരുന്ന ഇരിപ്പിടത്തിന് സമീപമുള്ള കോണ്‍ഫറൻസ് റൂമിൽ സുരക്ഷാജീവനക്കാരന് എത്തിപ്പെടാനായത് എങ്ങനെയെന്നതാണ്. ഇതിന് മറ്റാരുടെയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോയെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. അസംസ്വദേശിയായ പ്രതി ബബെൻ സൈക്യ കൊലപാതകം ഒറ്റയ്ക്കാണ് നടത്തിയതെന്ന് മൊഴിനൽകിയിട്ടുണ്ടെങ്കിലും പൂർണമായും ഇത് വിശ്വസനീയമല്ലെന്നും പൊലീസ് പറയുന്നുണ്ട്. അസിസ്റ്റൻറ് പൊലീസ് കമ്മിഷണർ വൈശാലി ജാഥവിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം തുടരുന്നത്.