നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതു കാമുകിയോടൊപ്പം ജീവിക്കാനുള്ള പണം കണ്ടെത്താനെന്നു പ്രതി സുനിൽകുമാറിന്റെ മൊഴി. തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുക്കാനാണു പദ്ധതിയിട്ടതെന്നും സുനിൽകുമാർ പൊലീസിനോടു പറഞ്ഞു. നടിയെ ഉപദ്രവിക്കാൻ മറ്റാരും ക്വട്ടേഷൻ നൽകിയിട്ടില്ലെന്നാണു പ്രതിയുടെ ആവർത്തിച്ചുള്ള നിലപാട്.
എന്നാൽ, അതിക്രമം ക്വട്ടേഷനാണെന്ന നടിയുടെയും ബന്ധുക്കളുടെയും നിലപാട് അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടില്ല. ഇതു ക്വട്ടേഷനാണെന്ന് ആക്രമണത്തിനിടെ സുനിൽകുമാർ നടിയോടു പറഞ്ഞിരുന്നു. ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന സൂചനയും അതിക്രമത്തിനു ശേഷം ഒളിവിൽ പോകുംമുൻപ് സുനിൽകുമാർ കൂട്ടുപ്രതികൾക്കു നൽകിയിരുന്നു.
അതേസമയം, കൂടുതൽ ചോദ്യംചെയ്യാനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് സമർപ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കും. പ്രതികൾ അറസ്റ്റിലായി 24 മണിക്കൂർ കഴിയുംമുൻപ്, ഇന്നലെ ഉച്ചയ്ക്കു 2.30നു സുനിൽകുമാറിനെയും കൂട്ടുപ്രതി തലശേരി സ്വദേശി വിജീഷിനെയും അന്വേഷണ സംഘം ആലുവ മജിസ്ട്രേട്ടിന്റെ വസതിയിൽ നേരിട്ടു ഹാജരാക്കി റിമാൻഡ് ചെയ്തു. ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയാക്കി ഇന്നലെ പുലർച്ചെ പ്രതികളുടെ സാന്നിധ്യത്തിൽ അന്വേഷണ സംഘം തെളിവെടുപ്പു നടത്തിയ ശേഷമാണു മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയത്.
അതിനിടെ, യുവനടിയെ ആക്രമിച്ചവർ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇനിയും കണ്ടെത്താനാകാത്തത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ഫോണിനെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്കു മുഖ്യപ്രതി പെരുമ്പാവൂർ കോടനാട് നെടുവേലിക്കുടി സുനിൽകുമാർ (പൾസർ സുനി) വ്യക്തമായ മറുപടി നൽകിയില്ല. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ഏറ്റെടുത്തെങ്കിലും മൊബൈൽ ഫോൺ സംബന്ധിച്ചു പരസ്പരവിരുദ്ധമായ മറുപടികളാണു സുനിൽകുമാർ നൽകിയത്. കീഴടങ്ങാൻ കോടതിയിലേക്ക് ഒളിച്ച് എത്തുംമുൻപ് മൊബൈൽ ഫോൺ വെണ്ണല ഭാഗത്തെ അഴുക്കുചാലിൽ ഉപേക്ഷിച്ചെന്നാണു പ്രതിയുടെ മൊഴി. ഈ പ്രദേശത്തെ അഴുക്കുചാലുകൾ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല.
കേസിലെ നിർണായക തെളിവാണ് ഈ ഫോൺ. പൊലീസ് പിന്തുടരുന്ന വിവരം അറിഞ്ഞ് ഒളിവിൽപോകുന്നിനു മുൻപ്, സുനി അടുപ്പക്കാരിയായ യുവതിയുടെ വീടിന്റെ മതിൽ രാത്രി ചാടിക്കടക്കുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. കുറ്റകൃത്യത്തിനു മുൻപും ശേഷവും സുനി നടത്തിയ രഹസ്യ നീക്കങ്ങൾ ഈ യുവതിയുടെ അറിവോടെയാണെന്ന നിഗമനത്തിലാണു പൊലീസ്. നഗരത്തിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ യുവതിയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളുടെ വക്കാലത്ത് എടുക്കാതെ പ്രതികളെ ഒളിവിൽ പോകാനും അഭിഭാഷകനെന്നു തെറ്റിധരിപ്പിക്കുന്നവിധം വസ്ത്രം ധരിപ്പിച്ചു കോടതിയിൽ കീഴടങ്ങാനും ഒത്താശ ചെയ്ത അഭിഭാഷകനും പൊലീസിന്റെ നിരീക്ഷണത്തിലാണ്.