ഇടുക്കി മലയിഞ്ചിയിൽ റോഡുകളുടെ നിർമാണം തടയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് റോഡ് കോൺക്രീറ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞ ഉദ്യോഗസ്ഥരെ നാട്ടുകാർ ബന്ധികളാക്കി. ആദിവാസികളെ ഉള്‍പ്പെടെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതായും പരാതി ഉയർന്നു.
ഉടുമ്പന്നൂർ പഞ്ചായത്തിലെ പറയാൻമല റോഡ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യാനുള്ള ശ്രമമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത്. അനുമതിയില്ലാതെ പണി നടത്തുന്നുവെന്നായിരുന്നു ആരോപണം. രണ്ട് വർഷം മുമ്പ് റോഡിന്റെ മുക്കാൽ ഭാഗവും ഡിഎഫ്ഒയുടെ അനുമതിയോടെ കോൺക്രീറ്റ് ചെയ്തിരുന്നു. മധ്യഭാഗത്ത് 100 മീറ്റർ കോൺക്രീറ്റ് ചെയ്യാൻ അന്ന് പണം തികഞ്ഞില്ല. ഫണ്ട് ലഭിച്ചപ്പോൾ പണികൾ പൂർത്തിയാക്കാനുള്ള ശ്രമമാണ് ഇപ്പോൾ തടഞ്ഞത്. ജോലികാർക്കെതിരെ കേസെടുക്കാൻ നടപടി സ്വീകരിച്ചതോടെ നാട്ടുകാർ ഉദ്യോഗസ്ഥരെ ബന്ധികളാക്കി.
ഉന്നത ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിക്കാതെ ഉദ്യോഗസ്ഥരെ വിട്ടയക്കില്ലെന്ന് നാട്ടുകാർ ശഠിച്ചു. ഒടുവിൽ തൊടുപുഴ റേഞ്ച് ഓഫിസർ സ്ഥലതെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. കോൺക്രീറ്റിങ് ഒഴികെയുള്ള അറ്റകുറ്റപണികൾ തുടരാൻ നാട്ടുകാർക്ക് അനുമതി നൽകി. കള്ളക്കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഡിഎഫ്ഒയുടെ സാന്നിധ്യത്തിൽ ചർച്ചചെയ്യാമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.