കണ്ണൂർ കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുറ്റകൃത്യം ഒളിച്ചു വെച്ചവർക്കെതിരെയും കേസെടുത്തു.പെൺകുട്ടി പ്രസവിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രി അധികൃതരേയും പെൺകുട്ടിയേയും കുഞ്ഞിനേയും താമസിപ്പിച്ച വൈത്തിരിയിലെ ദത്തു കേന്ദ്രം അധികൃതരേയും കേസിൽ പ്രതി ചേർത്തു.ശിശുക്ഷേമ സമിതിയുടെ ഭാഗത്തും വീഴ്ച സംഭവിച്ചതായി പൊലീസ് കണ്ടെത്തി.
വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രത്തിലും ആശുപത്രിയിലും പരിശോധന നടത്തിയിരുന്നു. പെൺകുട്ടിക്ക് പ്രസവം നടക്കുമ്പോൾ പതിനെട്ടു വയസ്' തികഞ്ഞെങ്കിലും കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തി ആയിരുന്നില്ലെന്ന വിവരം പൊലിസിനെ അറിയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു 'പെൺകുട്ടിയേയും കുഞ്ഞിനേയും താമസിപ്പിച്ച വൈത്തിരിയിലെ ഹോളി ഇൻഫെന്റ് മേരി കോൺവെന്റില്‍ പ്രവര്‍ത്തിക്ുന്ന ദത്തെടുക്കല്‍ കേന്ദ്രത്തിലെ അധികൃതരും വിവരം പൊലിസിനെ അറിയിച്ചില്ല'. പെൺകുട്ടിയെ പ്രസവത്തിനും തുടർന്ന് ദത്തു കേന്ദ്രത്തിലേക്ക് മാറ്റാനും സഹായം ചെയ്ത രണ്ട് കന്യാസ്ത്രികൾ ഉൾപ്പെടെ മൂന്നു പേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.ശിശുക്ഷേമസമിതി അധികൃതരും വിവരം പൊലിസിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തി. ഇവർക്കെതിരെ കേസെടുക്കാൻ പൊലിസിന് അധികാരം ഇല്ലാത്തതിനാൽ ഇവർക്കെതിരെയുള്ള റിപ്പോർട്ട് തയാറാക്കി കോടതിയിൽ സമർപ്പിക്കും'.ഇവരെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലിസ് തീരുമാനം. റിമാൻഡിൽ കഴിയുന്ന ഫാ.റോബി നെ കസ്റ്റഡിയിൽ കിട്ടാൻ പൊലിസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും