തിരുവനന്തപുരം പാറശാല സർക്കാർ ആശുപത്രിയിൽ ചികിത്സപിഴവ് മൂലം ഗർഭിണി മരിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. ഉത്തരവാദിയായ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. യുവതിയുടെ മൃതദേഹവുമായി പാറശാല ആശുപത്രിയിലും പ്രതിഷേധം തുടരുകയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റുമാർട്ടത്തിനുശേഷം എത്തിച്ച മൃതദേഹവുമായാണ് നാട്ടുകാരുടേയും ബന്ധുക്കളുടേയും പ്രതിഷേധം. പാറശാല ആശുപത്രിക്കുള്ളിൽ നിന്നും പ്രതിഷേധം ദേശീയപാത ഉപരോധത്തിലേക്കു നീങ്ങിയതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. വിവിധ സംഘടനകൾ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചുകളിൽ നേരിയ സംഘർഷമുണ്ടായി.
യുവതിയുടെ മരണത്തിന് ഉത്തരവാദിയായ ഡോക്ടർക്കെതിരെ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഭവത്തെക്കുറിച്ച് ഡി.എം.ഒ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും യാതൊരു തുടർനടപടികളുമുണ്ടായില്ല. നാട്ടുകാരുടെ പ്രതിഷേധം ചർച്ചയിലൂടെ പരിഹരിക്കാൻ അധികൃതർ തയാറായില്ലെന്നും ആക്ഷേപമുണ്ട്. പാറശാല കുളപ്പുറം സ്വദേശിനി സജിതയാണ് ബുധനാഴ്ച വൈകുന്നേരം മരിച്ചത്. പ്രസവത്തിനായി ബുധനാഴ്ച പാറശാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിചരണത്തിന് അയ്യായിരം രൂപം കൈക്കൂലി ആവശ്യപ്പെട്ട ഗൈനക്കോളജി വിഭാഗം ഡോക്ടർക്കെതിരെ നടപടിയാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.