മൂന്നാറിൽ കുട്ടികളുടെ മുന്നിൽവെച്ച് ഡേ കെയർ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അതേസമയം ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും നടത്തിയ പരിശോധനയിൽ കാര്യമായ തെളിവുകൾ ലഭിച്ചില്ല. മൂന്നാർ ഡിവൈഎസ്പിക്ക് പുറമെ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി രണ്ട് സി ഐ മാരും ആറ് എസ് ഐ മാരും ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് അന്വേഷണം ഏറ്റെടുത്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഗുണ്ടുമല ഡേ കെയറിലെ ജീവനക്കാരി രാജഗുരു കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നിലും നെറ്റിയിലും മുഖത്തും വെട്ടേറ്റായിരുന്നു മരണം. ഉച്ചയ്ക്ക് കുട്ടികൾ കിടന്നുറങ്ങുന്ന സമയത്താണ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉച്ചഭക്ഷണ സമയത്ത് കുട്ടികളെ തിരികെ കൊണ്ടുപോവാൻ എത്തിയ തൊഴിലാളി സ്ത്രീകളാണ് അടുക്കളയിൽ രക്തത്തിൽ കുളിച്ചു കിടന്ന രാജഗുരുവിനെ കണ്ടത്. ഇതരസംസ്ഥാന തൊളിലാളികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റ നിഗമനം.
200ലേറെ പേരെ പൊലീസ് ഇതിനോടകം ചോദ്യം ചെയ്തു. ഫൊറൻസിക്ക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. കൊലപാതകം നടന്ന മുറിയിൽ മൃതദേഹം മാറ്റാനുൾപ്പെടെ നിരവധി ആളുകൾ കയറിയതിലൂടെ ശാസ്ത്രീയ തെളിവുകൾ നഷ്ടപ്പെട്ടുവെന്നാണ് പൊലീസിന്റെ നിഗമനം. മൊബൈൽ റേഞ്ചില്ലാത്ത പ്രദേശമായതിനാൽ സൈബർസെല്ലിന്റെ അന്വേഷണവും വഴിമുട്ടി. ഡേ കെയറിന്റെ പ്രവർത്തനത്തെ കുറിച്ച് വ്യക്തമായി അറിയുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിൽ കൂടുതൽ ആളുകളുടെ പങ്കും തള്ളികളയുന്നില്ല.