പൂണെ ഇൻഫോസിസിൽ മലയാളി ഉദ്യോഗസ്ഥ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. സംഭവദിവസം, പ്രതി ബബെൻ സൈകിയയ്ക്ക് ഇൻഫോസിസ് ഓഫീസിൻറെ സുരക്ഷാചുമതല ഇല്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മൂന്നുമാസത്തിന് മുൻപ് ലൈസൻസ്കാലാവധി അവസാനിച്ച, സെക്യുരിറ്റി സർവീസിനെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിനി രസിലരാജുവിൻറെ കൊലപാതകത്തി ഇൻഫോസിസിൻറെ സുരക്ഷാവീഴ്ച ബോധ്യപ്പെട്ടതായി പൊലീസ് കമ്മിഷണർ രശ്മിശുക നേരത്തെ വ്യക്തമാക്കിയതാണ്.
ഇതിനുപിന്നാലെയാണ് സുരക്ഷാചുമതല നിർവഹിച്ചിരുന്ന സ്വകാര്യസ്ഥാപനത്തിനെതിരെയും, പ്രതി ബബെൻ സൈകിയക്കെതിരെയും കൂടുതൽ തെളിവുകൾ പുറത്തുവരുന്നത്. സംഭവദിവസം, ഇൻഫോസിസ് ക്യാംപസിനുള്ളിലെ ലഘുഭക്ഷണശാലയിലെ സുരക്ഷയുടെ ചുമതലയുണ്ടായിരുന്ന പ്രതി, ഓഫീസിൽ അതിക്രമിച്ചെത്തിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിന് വ്യക്തമായി. ഈ സമയം ഓഫീസിൻറെ സുരക്ഷാചുമതല മറ്റ് ജീവനക്കാർക്കായിരുന്നു. അതിനാൽ, യുവതിയെ ലക്ഷ്യമിട്ടുതന്നെയായിരുന്നു ഓഫീസിൽ പ്രതി പ്രവേശിച്ചതെന്ന് വ്യക്തമാകുന്നു.
എന്നാൽ, ഇതേ ഓഫീസിന‍്‍റെ ചുമതലയുണ്ടായിരുന്ന മറ്റ് സുരക്ഷാജീവനക്കാർ ഇയാളെ എന്തിന് ഉള്ളിലേക്ക് കടത്തിവിട്ടു എന്നതാണ് ഉയരുന്നചോദ്യമെന്നും സംഭവത്തിൽ അന്വേഷണം പരോഗമിക്കുന്നതായും ജോയിൻറ് പൊലീസ് കമ്മിഷണർ സുനിൽ രാമാനന്ദ് പറഞ്ഞു. കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും പങ്ക് ഉണ്ടാവുമോയെന്ന സംശയം അതിനാൽ ബലപ്പെടുന്നു. സുരക്ഷാചുമതയുണ്ടായിരുന്ന ടെരിയൻ സെക്യുരിറ്റി സർവീസ് എന്ന സ്ഥാപനത്തിന്‍റെ ലൈസൻസ് കഴിഞ്ഞ നവംബറിൽ അവസാനിച്ചാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കലഹരണപ്പെട്ട ലൈസൻസിൻറെ ബലത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. ലൈസൻസ് ഇല്ലാത്ത ഏജൻസിയെ സുരക്ഷയേൽപിച്ച ഇൻഫോസിസിനെതിരെ പൊലീസ് നോട്ടിസ് അയച്ചു.