വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ റിമാൻഡിലുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കുട്ടികളെ ലൈംഗീക ചൂഷണത്തിനിരയാക്കിയ നാലുപേരാണ് അറസ്റ്റിലായത്. അതേസമയം കുട്ടികളുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് കണ്ടെത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
നിലവിൽ അന്വേഷണം തുടരുകയാണെങ്കിലും കുട്ടികൾ മരിച്ചതെങ്ങനെയെന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്. കഴുത്തു മുറുകിയുളള മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുളളത്. റിമാൻഡിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടിയാൽ ഉടൻ മരണപ്പെട്ട പെൺകുട്ടികളുടെ ശെൽവപുരത്തെ വീട്ടിലെത്തിച്ച് തെളിവെടുക്കും.
അതേസമയം കേസിൽ അറസ്റ്റിലായ കുട്ടികളുടെ അമ്മയുടെ ഇളയ്ച്ഛന്റെ മകനായ മധുവിനെ മൂത്തകുട്ടിയുടെ മരണത്തിനുശേഷം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മധുവിനെ പിന്നീട് വിട്ടയച്ച സാഹചര്യവും അന്വേഷണവിധേയമാക്കണമെന്നും കേസന്വേഷണം ശരിയായ രീതിയിൽ നടക്കുമെന്നാണ് കുട്ടികളുടെ മാതാപിതാക്കൾ പ്രതികരിച്ചു.