നടൻ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. കൊലപാതകമെന്നോ ആത്മഹത്യയെന്നോ സ്ഥിരീകരിക്കാൻ മതിയായ തെളിവുകളില്ലെന്നാണു പൊലീസിന്റെ വിലയിരുത്തൽ. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളില്ലെന്നു വ്യക്തമാക്കി അന്വേഷണം അവസാനിപ്പിക്കുന്നുവെന്നു സംഘം അടുത്ത ദിവസം തന്നെ കോടതിയിൽ റിപ്പോർട്ട് നൽകും.
ബന്ധുക്കളുടെ ആവശ്യമനുസരിച്ചു കേസ് സിബിഐക്കു കൈമാറി സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. എന്നാൽ അന്വേഷണം സിബിഐ ഏറ്റെടുക്കാത്ത അനിശ്ചിതത്വത്തിലാണു കേസ് പൊലീസും അവസാനിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് ആറിനായിരുന്നു മണിയുടെ മരണം. കൊലപാതകമെന്ന ആക്ഷേപം തുടക്കം മുതൽ തന്നെ ഉയർന്നിരുന്നുവെങ്കിലും പര്യാപ്തമായ തെളിവുകളൊന്നും പൊലീസിനു ലഭിച്ചിരുന്നില്ല.
പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചുവെങ്കിലും പുരോഗതിയുണ്ടായില്ല. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധനയുൾപ്പെടെ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു.
എന്നാൽ ആരോപിക്കുംവിധം മനഃപൂർവം അപായപ്പെടുത്താനുള്ള സാധ്യതകളിലേക്കു വിരൽചൂണ്ടുന്ന തെളിവുകൾ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ മറുപടി. വിഷമദ്യം അകത്തു ചെന്നുവെന്നു വ്യക്തമാക്കിയുള്ള രണ്ട് ലാബ് റിപ്പോർട്ടുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തു വന്നതനുസരിച്ചു വീണ്ടും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക