വാളയാറിലേതിന് സമാനമായ പൊലീസ് വീഴ്ച കൊല്ലം കുണ്ടറയിലും. വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പത്തുവയസുകാരി നിരന്തരം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും പൊലീസ് കാര്യമായ നടപടിയെടുത്തിട്ടില്ല. സ്വകാര്യഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകസാധ്യത പോലും സംശയിക്കുന്ന കേസിലാണ് പൊലീസിന്റെ അനാസ്ഥ.
ജനുവരി പതിനഞ്ചിനാണ് പത്തുവയസുകാരി വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കുട്ടി നിരന്തരമായി ലൈംഗികചൂഷണത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ജനുവരി 16ന് തന്നെ കൊല്ലം റൂറൽ എസ് പിക്കും കുണ്ടറ സി.ഐയ്ക്കും ലഭിച്ചിട്ടും അന്വേഷണം നടത്തുകയോ പ്രതിയെ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. മകൾ ആത്മഹത്യ ചെയ്തതല്ലെന്ന് പറഞ്ഞ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയിട്ടും പൊലീസ് അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ അച്ഛൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കുടുംബപ്രശ്മാണ് ആത്മഹത്യക്ക് കാരണമന്ന് കുട്ടിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്ത കുറിപ്പിൽ എഴുതിയിരുന്നു. എന്നാൽ ആത്മഹത്യകുറിപ്പ് കുട്ടിയുടേതാണെന്ന് സ്ഥിരീകിച്ചിട്ടില്ല. കേസിന്റെ സ്ഥിതിയറിയാൻ കുണ്ടറ സി.ഐ ആർ സാബുവിനെ സമീപിച്ചെങ്കിലും സമയമാകുമ്പോൾ പ്രതിയെ പിടിക്കുമെന്നായിരുന്നു പ്രതികരണം.